ന്യൂദല്‍ഹി: 2000 ത്തിലെ ജമ്മുകാശ്മീര്‍ സിഖ് കൂട്ടക്കൊലയില്‍ ലഷ്ക്കറെ തൊയ്ബയ്ക്ക് പങ്കുണ്ടെന്ന് അബു ജുണ്ടാല്‍. സൈന്യമാണ് കൂട്ടക്കൊലക്ക് പിന്നിലെന്ന് നേരത്തെ ആരോപണുണ്ടായിരുന്നു. എന്നാല്‍ ലഷ്ക്കര്‍ ഭീകരന് മൂസാമില് ഭട്ടാണ് ഇതെല്ലാം ആസൂത്രണം ചെയ്തതെന്ന് ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 2000 മാര്‍ച്ച് 25 നാണ് കാശ്മീരിലെ ആനന്ദ്നാഗ് എന്ന ജില്ലയിലെ ഒരു ഗ്രാമത്തില്‍ 12 ഓളം സൈനികര്‍ കടന്നത്. ഇവിടെയുണ്ടായ ഏറ്റുമുട്ടലില്‍ 35 സിഖ് പൗരന്മാര് കൊല്ലപ്പെട്ടിരുന്നു.
യുഎസ് പ്രസിഡന്റ് ബില്ക്ലിന്റണിന്റെ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് കൂട്ടക്കൊല നടക്കുന്നത്. വര്‍ഗീയ സ്പര്‍ധ സൃഷ്ടിക്കുക എന്നതായിരുന്നു ലഷ്കറിന്റെ പ്രധാന ലക്ഷ്യമെന്ന് ജുണ്ടാല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. മുസാമിലും ഇയാളുടെ അടുത്ത അനുയായികളും കൂട്ടക്കൊലയില്‍ പങ്കെടുത്തിരുന്നു. ഇവര്‍ തന്നെയാണ് 35 സിഖുകാരെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും ജുണ്ടാല്‍ പറഞ്ഞു.
കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും സംഭവത്തെത്തുടര്‍ന്ന് രംഗത്തെത്തുകയും ഇന്ത്യന്‍ സൈന്യമാണ് കൂട്ടക്കൊല നടത്തിയതെന്നും ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ അന്തര്‍ദ്ദേശീയ അന്വേഷണം ആവശ്യമാണെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ജുണ്ടാലില്നിന്നും ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലഷ്ക്കര്‍ തന്നെയാണ് കൂട്ടക്കൊല നടത്തിയതെന്ന് സ്ഥിരീകരിക്കാനാവില്ല. ഇതുവരെ ഈ സംഭവവുമായി ബന്ധപ്പെട്ട ഒരന്വേഷണത്തിലും ലഷ്ക്കറാണ് കൂട്ടക്കൊലനടത്തിയെന്നത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടില്ല.
രണ്ട് ലഷ്ക്കര്‍ ഭീകരരെ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. മൊഹദ് സുഹൈല്‍, വസീം അഹമ്മദ് എന്നീ രണ്ടു ഭീകരരെയാണ് പാക്കിസ്ഥാനില്‍നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇരുവരും ഇപ്പോള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
കാശ്മീരില്‍ നടന്ന പല ആക്രമണസംഭവങ്ങളിലും മുസാമില്‍ തന്നെയാണ് മുഖ്യ സൂത്രധാരനെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം അടുത്തയിടെ പറഞ്ഞിരുന്നു.
മുംബൈ ഭീകരാക്രമണവുമായിബന്ധപ്പെട്ടാണ് ജുണ്ടാലിനെ അറസ്റ്റ് ചെയ്തത്. ജുണ്ടാലിന്റെ ഏറ്റവും അടുത്ത അനുയായിയാണ് മുസാമില്‍. ഭീകരാക്രമണം കറാച്ചിയിലെ കണ്ട്രോള് റൂമിലിരുന്ന് നിയന്ത്രിച്ചതില്‍ മുസാമിലും പങ്കെടുത്തിരുന്നു.
ജുണ്ടാലിന്റെ വെളിപ്പെടുത്തലോടെ, ഇന്ത്യന്‍ സൈന്യത്തിന് നേരിയ ആശ്വാസം ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ജുണ്ടാലിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചും മറ്റ് തെളിവുകളെക്കുറിച്ചും അന്വേഷണ ഏജന്‍സി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. അതുവരെ ജുണ്ടാലിന്റെ വെളിപ്പെടുത്തലിന് കാര്യമായ പ്രസക്തി ഉണ്ടാകില്ല. കോടതിയില്‍ ഇതിന് നേരിയ പ്രാധാന്യം മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: