ചണ്ഡിഗഢ്: ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം രാജ്യത്ത് മറ്റു കുറ്റകൃത്യങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം നടക്കുന്നത് മാനഭംഗങ്ങളാണെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ് (എന്‍സിആര്‍ബി) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 1953-2011 വരെ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്തിരിക്കുന്ത് മാനഭംഗക്കേസുകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
1971 ല്‍ എന്‍സിആര്‍ബി ആദ്യത്തെ മാനഭംഗക്കേസ് രജിസ്റ്റര്‍ ചെയ്തു. 1971 ല്‍ 2043 മാനഭംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്നും എന്നാല്‍ 2011 ല്‍ അത് 873 ശതമാനം വര്‍ധിച്ച് 24,206 ല്‍ എത്തിയതായി എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍സിആര്‍ബി 1971 ലാണ് മാനഭംഗക്കേസുകളെക്കുറിച്ചുള്ള കണക്ക് ശേഖരിക്കാന്‍ തുടങ്ങിയത്. അതേസമയം മറ്റ് കുറ്റകൃത്യങ്ങളുടെ കണക്ക് 1953 മുതല്‍ എടുത്തു തുടങ്ങിയിരുന്നു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ മാനഭംഗക്കേസുകളില്‍ രാജ്യത്തിന്റെ തലസ്ഥാനമായി മാറിയിരിക്കുകയാണ് മധ്യപ്രദേശ്. ഈ ക്രൂര കുറ്റകൃത്യത്തിനെതിരെ മധ്യപ്രദേശില്‍ മാത്രം 3406 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പശ്ചിമബംഗാള്‍ 2363 മാനഭംഗക്കേസുകളുമായി രണ്ടാംസ്ഥാനത്താണ്. അടുത്ത രണ്ട് സ്ഥാനങ്ങളില്‍ 2042 കേസുകളുമായി ഉത്തര്‍പ്രദേശും 1800 കേസുകളുമായി രാജസ്ഥാനുമാണ്.
മെട്രോ പൊളിറ്റന്‍ നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ദല്‍ഹിയില്‍ കഴിഞ്ഞവര്‍ഷം 507 ഉം മുംബൈയില്‍ 117 ഉം മാനഭംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം കുട്ടികള്‍ ഉള്‍പ്പെട്ട 9398 മാനഭംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും എന്‍സിആര്‍ബി പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്. മാനഭംഗക്കേസുകള്‍ കഴിഞ്ഞാല്‍ പിന്നെ നടക്കുന്നത് തട്ടിക്കൊണ്ടുപോകലാണ്. 1953 ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 749 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: