ന്യൂദല്‍ഹി: ലെഷ്കറെ തൊയ്ബ തലവന്‍ പാഫിസ് സയിദിനെ ഐഎസ്ഐയും പാക് സൈന്യവും മുഴുവന്‍ സമയവും സംരക്ഷിച്ചിരുന്നതായി അബു ജുണ്ടാലിന്റെ വെളിപ്പെടുത്തല്‍. സയിദിനെ താന്‍ കണ്ടിട്ടുണ്ടെന്നും ഇന്ത്യക്കെതിരായി കൂടുതല്‍ ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടാന്‍ പ്രേരിപ്പിച്ചത് സയിദാണെന്നും ജുണ്ടാല്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യാക്കാരെ കൊന്നൊടുക്കുന്നതിനെക്കുറിച്ച് സയിദിന് അറിയാമായിരുന്നുവെന്നും റാവല്‍പിണ്ടിയില്‍ പാക് സേനക്കുമുമ്പില്ക്കൂടി പലതവണ സയിദ് കാറില്‍ സഞ്ചരിച്ചിരുന്നതായും ജുണ്ടാല്‍ പറഞ്ഞു. അറസ്റ്റിലായ ജുണ്ടാല്‍ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം വെള്ളിയാഴ്ച്ച വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് നിയോഗിക്കപ്പെട്ടിരുന്നവരില് നിര്‍ണ്ണായക പങ്കുള്ള വ്യക്തിയാണ് ജുണ്ടാലെന്നും കണ്ട്രോള് റൂമിന്റെ പ്രധാന ചുമതലയാണ് ഇയാള്‍ക്കുണ്ടായിരുന്നതെന്നും ചിദംബരം പറഞ്ഞിരുന്നു.
ഹാഫിസ് സയിദ് ഉള്‍പ്പെടെയുള്ളവര്‍ കണ്ട്രോള് റൂമിലുണ്ടായിരുന്നുവെന്നും ചിദംബരം പറഞ്ഞിരുന്നു. പാക് സര്‍ക്കാരിന്റെ പിന്തുണയോടുകൂടിയാണ് ഇത്തരമൊരു ആക്രമണം നടത്തിയതെന്നും ആധുനിക സംവിധാനമുപയോഗിച്ചുകൊണ്ടുള്ള ആക്രമണത്തിന് പാക്ക് സര്‍ക്കാരാണ് പിന്തുണ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.ജുണ്ടാല്‍ ഇന്ത്യക്കാരനാണെന്ന വാദം ചിദംബരം തള്ളിക്കളഞ്ഞിരുന്നു.
ഭീകരാക്രമണക്കേസിലെ സൂത്രധാരനും ഇപ്പോള്‍ പാക്ക് ജയിലില്‍ കഴിയുന്നയാളുമായ സാഖിര്‍ റഹ്മാന് ലഖ്വിയെ താന്‍ കണ്ടിട്ടുണ്ടെന്നും ഭീകരാക്രമണങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നത് ഇയാളായിരുന്നുവെന്നും ലഖ്വിയുടെ അറസ്റ്റിന്ത്തുടര്‍ന്ന് മുസാമില്‍ എന്ന ആളാണ് പിന്നീടുള്ള നിയന്ത്രണങ്ങളൊക്കെ ഏറ്റടുത്തതെന്നും ജുണ്ടാല്‍ പറഞ്ഞു.
വെള്ളിയാഴ്ച്ച ജുണ്ടാലിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരുന്നു. ഇന്നലെ ഇന്റലിജെന്‍സ് ബ്യൂറോ ചോദ്യം ചെയ്തിരുന്നു.ഇന്ത്യയിലുള്ള ലഷ്കര്‍ ഭീകരരേയും ജുണ്ടാലിന്റെ പങ്കാളിയായ ഫയാസ് കാഗ്സിയേയും കുറിച്ചുള്ള വിവരങ്ങള്‍ക്കായി ജുണ്ടാലിനെ അന്വേഷണ ഉദ്യോഗസ്ഥവര്‍ ചോദ്യംചെയ്യുന്നുണ്ട്. ജുണ്ടാലിന്റെ നാല് ഇ-മെയില്‍ തുറക്കുകയും അതില്‍ നിന്നും പ്രധാനപ്പെട്ട ചില സംഭാഷണങ്ങള്‍ കണ്ടെത്താനായിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു. ചിലരുടെ നമ്പറും ഇ-മെയില്‍ ഐഡിയും കണ്ടെത്തിയിട്ടുണ്ട്. ലഷ്കറില് പുതുതായി ചേര്‍ന്ന കാഫിസിന്റെ പേരിലാണ് ജുണ്ടാല്‍ വെബ്സൈറ്റ് ഉപയോഗിച്ചിരുന്നതെന്നും അധികൃകര്‍ അറിയിച്ചു.2006 ല്‍ ബംഗ്ലാദേശില്‍ വെച്ച് പോലീസിന്റെ കയ്യില്‍നിന്ന് രക്ഷപ്പെട്ടപ്പോള്‍ തന്നെ സഹായിച്ചത് ഷൗക്കത്ത് എന്ന അടുത്തയാളാണെന്നും ജുണ്ടാല്‍ പറഞ്ഞു. ജുണ്ടാലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷൗക്കത്തിനെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.
അഹമ്മദാബാദ് റെയില്വേസ്റ്റേഷന് സ്ഫോടനം, ജര്‍മ്മന്‍ ബേക്കറി സ്ഫോടനം തുടങ്ങി രാജ്യത്ത് നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങളില്‍ ജുണ്ടാലിന് പങ്കുണ്ടെന്ന് ചിദംബരം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ജുണ്ടാലിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: