ജമ്മുകാശ്മീര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തുടരുന്നു. പൂഞ്ച് ജില്ലയിലെ അതിര്ത്തിരേഖയ്ക്കടുത്തുള്ള കൃഷ്ണഘട്ടി സെക്ടറിലേക്ക് കഴിഞ്ഞ ദിവസവും പാക്കിസ്ഥാന് വെടിവയ്പ് നടത്തി. വെടിവയ്പില്‍ ഒരു സൈനികന് കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പാക്കിസ്ഥാന് നടത്തുന്ന അഞ്ചാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്. പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യന്‍സേന തിരിച്ചും വെടി വച്ചു.
പാക്കിസ്ഥാന് നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് അതിര്‍ത്തി പ്രദേശത്ത് ആശങ്ക പരത്തിയിട്ടുണ്ട് . ഇതേത്തുടര്‍ന്ന് അതിര്‍ത്തി വഴിയുള്ള വ്യാപാരവും ബസ് സര്‍വീസും താത്ക്കാലികമായി നിര്‍ത്തി വച്ചതായി പൂഞ്ച് ഡപ്യൂട്ടി കമ്മീഷണര്‍ അജിത്കുമാര്‍ സാഹു പറഞ്ഞു. പാക്കിസ്ഥാന് നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പാക്കിസ്ഥാന് സൈനികോദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വെടിനിര്‍ത്തല്‍ തുടരുന്നതല്ലാതെ മറ്റ് നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് പ്രതിരോധ വക്താവ് കുറ്റപ്പെടുത്തി.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ പാക്കിസ്ഥാനെ ശക്തമായ പ്രതിഷേധമറിയിച്ചിട്ടുണ്ടെന്നും ബ്രിഗേഡ് കമാന്‍ഡര്‍ തലത്തിലുള്ള ഫ്ലാഗ് മീറ്റിംഗ് വിളിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയാണെന്നും ഒരു ഉന്നത സൈനികോദ്യോഗസ്ഥന് അറിയിച്ചു. എന്നാല്‍ കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്ന മീറ്റിംഗില്‍ നിന്ന് പാക്കിസ്ഥാന് വ്യക്തമായ കാരണമില്ലാതെ വിട്ടുനില്‍ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുകയോ ഇരുസൈന്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകുകയോ ചെയ്താല്‍ പ്രശ്നപരിഹാരത്തിന് ഫ്ലാഗ് മീറ്റിംഗ് വിളിക്കുക പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: