ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ സിപിഎം അടവുനയം സ്വീകരിക്കുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തിലുണ്ടായ ധാരണക്ക് പിന്നില്‍ ഇത്തരമൊരു നീക്കമാണെന്ന് കരുതുന്നു.
കോണ്‍ഗ്രസിന് കൂടി സ്വീകാര്യനായ ഒരു കോണ്ഗ്രസിതരനെ മുന്നില്‍ക്കണ്ടുകൊണ്ടാണ് സിപിഎം അടവുനയവുമായി രംഗത്തിറിങ്ങിയിരിക്കുന്നത്.
കോണ്ഗ്രസിതരനെ പിന്തുണക്കാനുള്ള തീരുമാനം പാര്‍ട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അന്തിമ തീരുമാനം പോളിറ്റ്ബ്യൂറോ എടുക്കട്ടെയെന്ന നിലപാടിലാണ് കേന്ദ്രകമ്മറ്റി. മുതിര്‍ന്ന നേതാവായ പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്ന് ചില സിപിഎം നേതാക്കള്‍ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ കേന്ദ്രകമ്മറ്റിയിലാണ് ഇക്കാര്യം മാറിമറിഞ്ഞത്. ഏറെ കോണ്‍ഗ്രസ് പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് സിപിഎമ്മിന്റെ മനസ്സിലുള്ളതെന്ന് പറയപ്പെടുന്നു. ഇദ്ദേഹം കോണ്‍ഗ്രസിനും താല്പര്യമുള്ളയാളായതിനാല് കാര്യങ്ങള്‍ എളുപ്പത്തിലാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. ഇവിടെ നടന്ന കേന്ദ്രകമ്മറ്റിയോഗം ഇന്നലെ സമാപിച്ചു.
ഇതിനിടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ പരമാവധി അഭിപ്രായ സമന്വയത്തിനാണ് യുപിഎ നേതൃത്വം ശ്രമിക്കുന്നതെന്ന് കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദ് ചെന്നൈയില്‍ പറഞ്ഞു. സര്‍വ്വസമ്മതനായ ഒരു രാഷ്ട്രപതിയെ രാജ്യത്തിന് സമ്മാനിക്കുകയാണ് ലക്ഷ്യം. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെ കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിരുന്നു.
പുതിയ രാഷ്ട്രപതിയുടെ കാര്യത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. എഐഎഡിഎംകെയും ബിജെഡിയും തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചിരിക്കുന്ന ലോക്സഭാ മുന്‍സ്പീക്കര്‍ പി.എ. സാംഗ്മ എന്‍ഡിഎയുടെ പിന്തുണ തേടി കഴിഞ്ഞ ദിവസം മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: