തിരുവനന്തപുരം : വി.എസ്. അച്യുതാനന്ദനും ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയും ഉണ്ടാക്കിയ പൊല്ലാപ്പിനിടയില്‍ സിപിഎം സെക്രട്ടേറിയറ്റ് ഇന്ന് തുടങ്ങുന്നു. രണ്ട് ദിവസമാണിത്. യോഗം എന്ത് തീരുമാനിച്ചാലും പാര്‍ട്ടിക്കകത്തെ പൊട്ടിത്തെറിക്ക് ശമനം വരാന്‍ പോകുന്നില്ല. അത്രത്തോളം പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. സിപിഎം സ്ഥാപകനേതാവ് കൂടിയായ വിഎസ് പാര്‍ട്ടിക്ക് ക്ഷമിക്കാനും പൊറുക്കാനും കഴിയുംവിധമല്ല പെരുമാറുന്നത്. വിഎസിനെതിരെ നടപടി സ്വീകരിക്കാതിരിക്കാന്‍ പാര്‍ട്ടിക്കാവില്ല. നടപടിയെടുത്താലോ പ്രവചിക്കാന്‍ പോലും പറ്റാത്തവിധം പോറല്‍ പാര്ട്ടിക്കുണ്ടാകുമെന്നാണ് ഭീതി.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം അച്യുതാനന്ദന് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച സംഭവവും സിപിഎം ഗൗരവമായി കാണുകയാണ്. വിഎസ് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചത് പാര്‍ട്ടി ജില്ലാ നേതൃത്വം അറിഞ്ഞിരുന്നില്ലെന്നാണ് ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണന് പറഞ്ഞത്. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കാന്‍ ഒരു നേതാവ് വരുമ്പോള്‍ സ്വാഭാവികമായും ജില്ലാ നേതൃത്വവുമായി ആശയവിനിമയം നടത്താറുണ്ടെന്നും വി.എസിന്റെ വരവ് അറിയിച്ചില്ലെന്നും എന്നാല്‍ മുതിര്‍ന്ന നേതാവ് എന്ന നിലയ്ക്ക് അങ്ങനെ അറിയിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ലെന്നും രാമകൃഷ്ണന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ദിവസം വിഎസ് നടത്തിയ സന്ദര്‍ശനം സിപിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. പിണറായി വിജയനും എസ്. രാമചന്ദ്രന് പിള്ളയെയും കണ്ട ശേഷം ഉടനെയാണ് വിഎസ് ഒഞ്ചിയത്തേക്ക് പുറപ്പെട്ടിരുന്നത്. ഇത് പാര്‍ട്ടി നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. എന്നാല്‍ ടി.പി. ചന്ദ്രശേഖരന്റ വീട് സന്ദര്‍ശിക്കാന്‍ പോകുന്ന വിവരം പിണറായി വിജയനോടും പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ളയോടും വി എസ് പറഞ്ഞിരുന്നു.
കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ശനിയാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ചയിലാണ് വി എസ് തന്റെ തീരുമാനം അറിയിച്ചത് പിണറായിയോ എസ്ആര്‍പിയോ അദ്ദേഹത്തെ വിലക്കിയില്ല. എന്നാല്‍ ഒഞ്ചിയത്തുവച്ച് മാധ്യമങ്ങളോടു സംസാരിക്കരുതെന്നും സന്ദര്‍ശനത്തെക്കുറിച്ച് പിന്നീട് പറയുന്നതും മിതമായിരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ഇത് വിഎസ് അനുസരിക്കുകയും ചെയ്തിരുന്നു.
പിന്നീട് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ ഭര്‍ത്താവ് മരിച്ച വിധവയെയും മകന് മരിച്ച അമ്മയെയും കാണാനാണ് ഒഞ്ചിയത്ത് പോയതെന്നാണ് വിഎസ് പ്രതികരിച്ചത്. പിണറായിയെ ഡാങ്കെയോടുപമിച്ച് തുടങ്ങിയ പ്രകോപനം കേരളത്തിലേക്ക് പാര്‍ട്ടി വഴിപിഴച്ചുവെന്ന് കേന്ദ്രത്തിനെഴുതും വരെയെത്തി. പാര്‍ട്ടിയും സെക്രട്ടറിയും എന്ത് നിലപാടെടുത്താലും താനത് അംഗീകരിക്കാന്‍ ഒരുക്കമല്ലെന്ന് ബോധ്യപ്പെടുത്തുംവിധമുള്ള വിഎസ്സിന്റെ പോക്ക് രണ്ടും കല്‍പ്പിച്ചാണ്. പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ടു തന്നെയാണിത്. അതിനെ ചെറുക്കാനുള്ള ധാര്‍മിക ശക്തി ഇന്നത്തെ പാര്‍ട്ടി നേതൃത്വത്തിനില്ലെന്നതാണ് വസ്തുത. വിഎസിനെ വിമര്‍ശിച്ചുകൊണ്ടുള്ള നേതാക്കളുടെ നീക്കങ്ങളും അപകടങ്ങളാണ് വരുത്തി വച്ചത്. ഉദാഹരണം എം.എം. മണി തന്നെ.
മണി പറഞ്ഞതെല്ലാം സത്യമാണെങ്കിലും ഒരു കക്ഷിക്കും വ്യക്തിക്കും സഹിക്കാനോ പൊറുക്കാനോ കഴിയുന്നതല്ല അത്. എന്നിട്ടും മണിയെ പരോക്ഷമായി ന്യായീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകുന്നു. തള്ളിപ്പറയുന്നവരാകട്ടെ ഒരു മയവും കാണിക്കുന്നില്ല. ഏറ്റവും ഒടുവില്‍ എന്‍. എന്‍. കൃഷ്ണദാസ് മണിയെക്കുറിച്ച് പറഞ്ഞത് അയാള്‍ക്ക് ഭ്രാന്താണെന്നാണ്. മനോരോഗ വിദഗ്ധനെ കാണിക്കണമെന്നും ഉപദേശിച്ചിരിക്കുന്നു.
വി.എസ്. അച്യുതാനന്ദന് കാപ്പിറ്റല്‍ പണിഷ്മെന്റ് നല്കാന് കൊതിച്ചിരിക്കുന്നവര്‍ക്ക് ആശ്വാസം നല്കുന്ന തീരുമാനം തന്നെയാവും സെക്രട്ടേറിയറ്റില്‍ നിന്നുണ്ടാവുക. 8ന് ചേരുന്ന പിബി യോഗവും തുടര്‍ന്ന് രണ്ട് ദിവസത്തെ കേന്ദ്രകമ്മിറ്റിയുമാകും നടപടി എന്താകുമെന്ന് നിശ്ചയിക്കുക. അതോടൊപ്പം വിഎസ്സിനെ വിമര്‍ശിച്ച മണിയുടെ ഭാവിയും തീരുമാനിക്കപ്പെടും. സ്ഥാനം രാജിവയ്ക്കുന്നില്ലെന്ന് മണിയും മണിക്കെതിരെ നടപടി അനുവദിക്കില്ലെന്ന് ഇടുക്കി കമ്മിറ്റിയും തീരുമാനിച്ച സ്ഥിതിക്ക് എല്ലാം കണ്ടു തന്നെ അറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: