കണ്ണൂര്‍: തളിപ്പറമ്പ് പട്ടുവം അരിയിലിലെ എംഎസ്എഫ് പ്രവര്ത്തകന് അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ സംഭവത്തിലെ സിപിഎമ്മുകാരനായ മുഖ്യപ്രതി പിടിയിലായി. കൊലക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്തി. ഡിവൈഎഫ്ഐ വില്ലേജ് കമ്മറ്റിയംഗം കണ്ണപുരം കിഴക്കേ വളപ്പില്‍ കെ.വി.സുമേഷ്(27)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പിടിയിലായ സുമേഷിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷുക്കൂറിന്റെ നെഞ്ചില്‍ കുത്തിയത് സുമേഷാണെന്ന് തിരിച്ചറിഞ്ഞത്. കൊലപാതകത്തിന് ശേഷം കത്തി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കത്തി അവിടെ നിന്നും എടുത്ത് കഴുകി സജിത്തിന്റെ ബൈക്കില്‍ സൂക്ഷിച്ചുവെക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കണ്ണപുരം പൂമാലക്കാവിന് സമീപത്തെ കിഴക്കേ വളപ്പില്‍ സജിത്തും(30)അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ ഉടമസ്ഥതയിലുള്ള കെ.എല്‍.13.യു-2973 നമ്പര്‍ ഹീറോ ഹോണ്ട ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്പ്രിങ്ങ് ആക്ഷനുള്ള കത്തി ബട്ടണ്‍ അമര്‍ത്തിയാല്‍ നിവരുകയും വീണ്ടും ബട്ടണ്‍ അമര്‍ത്തിയാല്‍ അകത്തേക്ക് വലിയുകയും ചെയ്യുന്ന രീതിയിലുള്ളതാണ്. ടോര്‍ച്ച് സംവിധാനമുള്ള ഈ കത്തി ഇരുളിലും ഉപയോഗിക്കാന്‍ പറ്റും.
സുമേഷ്, സുജിത്ത് എന്നിവരെ വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെക്കുറിച്ച് സൂചന കിട്ടിയത്. ഡിവൈഎസ്പി സുകുമാരന്റെ നേതൃത്വത്തിലുളള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതികള്‍ പിടിയിലായത്. കേസില്‍ 28 പേരാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു. ഇവരെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: