ന്യൂദല്‍ഹി: സൈനികശേഷിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി താന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് ആരോ മന:പൂര്‍വ്വം ചോര്‍ത്തുകയായിരുന്നെന്ന് സൈനിക മേധാവി ജനറല്‍ വികെ സിംഗ്. വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കവെയാണ് ജനറല്‍ വി.കെ.സിംഗ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വിവരാവകാശനിയമപ്രകാരം പുറത്ത് വിടാന്‍ കഴിയാത്ത ചില രേഖകളാണ് ചോര്‍ത്തപ്പെട്ടതെന്നും ഇക്കൂട്ടത്തില്‍ അതീവരഹസ്യം എന്ന് രേഖപ്പെടുത്തിയ ചിലതും ഉണ്ടായിരുന്നതായി ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ വി.കെ.സിംഗ് പറഞ്ഞു.
തനിക്കെതിരെ പ്രതികാരബുദ്ധിയോടെ ആരോ പ്രവര്‍ത്തിച്ചതായും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. കത്ത് ചോര്‍ത്തിയത് താനാണെന്ന് സ്ഥാപിക്കാന്‍ പ്രതിരോധമന്ത്രാലയത്തിലെ ആരൊക്കെയോ ആഗ്രഹിച്ചിരുന്നതായും സൈനിക മേധാവി പറഞ്ഞു. കാബിനറ്റ് സെക്രട്ടറിയേറ്റിലെ ജോയിന്റ് സെക്രട്ടറിതലത്തിലുള്ള ഒരാളാണ് കത്ത് ചോര്‍ത്തിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് സര്‍ക്കാര്‍ ഈ വാര്‍ത്ത നിഷേധിച്ചു. എന്നാല്‍ വാര്‍ത്താ ഏജന്‍സികള്‍ വാര്‍ത്ത സൃഷ്ടിക്കുകയില്ലെന്നും ഏതെങ്കിലും വിശ്വസനീയ കേന്ദ്രത്തില്‍ നിന്നാകും അവര്‍ക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചതെന്നും വി.കെ.സിംഗ് പറഞ്ഞു. വിരമിച്ചതിന് ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം തീരുമാനിച്ചിട്ടില്ല എന്ന് വി.കെ.സിംഗ് മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: