കൊല്ലം: ടി.കെ.ഹംസയുടെ ‘കോലിട്ടിളക്കല്‍’ പ്രയോഗത്തില്‍ പൊട്ടിത്തെറിച്ച് വി.എസ്.അച്യുതാനന്ദന്. ഇത്തരം ശുംഭത്തരങ്ങള്‍ക്ക് താനെന്തു മറുപടി പറയാനാണെന്ന് വി.എസ് ചോദിച്ചു. കൊല്ലത്ത് ഗവ.നഴ്സസ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു മടങ്ങവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ഹംസയ്ക്കെതിരെ വി.എസ് ആഞ്ഞടിച്ചത്.
ടി.കെ.ഹംസയുടെ പരാമര്‍ശം ഏറനാടന്‍ തമാശയായി കണ്ടാല്‍ മതിയെന്നാണല്ലോ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്. “ഹംസ പറഞ്ഞത് ഞാന്‍ കേട്ടു. കോലിട്ടിളക്കലിനെക്കുറിച്ചാണല്ലോ ഹംസ പറഞ്ഞത്. ഡാങ്കേയുടെ ഏകാധിപത്യ, റിവിഷനിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ പ്രതികരിച്ച് പാര്‍ട്ടി വിട്ടവരാണ് മുസാഫിര്‍ മുഹമ്മദും എ.കെ.ഗോപാലനും ജ്യോതിബസുവുമടക്കമുള്ള ഞങ്ങള്‍ 32 പേര്. മുസാഫിറും എ.കെ.ഗോപാലനും ബസവപുന്നയ്യയും സുന്ദരയ്യയും മുതല്‍ ഇ.കെ.ഇമ്പിച്ചിബാവ വരെയുള്ള 32 പേരെ വര്‍ഗ വഞ്ചകരെന്ന് മുദ്രകുത്തി പുറത്താക്കുകയായിരുന്നു. 64ല്‍ കൊല്‍ക്കത്തയിലെ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഈ പാര്‍ട്ടിക്ക് സിപിഐ(എം) എന്ന് പേരിട്ടത്. കൊല്ലങ്ങള്‍ക്ക് ശേഷം കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ എത്തിയത് പത്തുലക്ഷം പേരാണ്. അതിലൊരുത്തനാണ് ഈ ഹംസ.
അമരാവതിയിലെ കര്‍ഷകരെ കാട്ടിലേക്കിറക്കി വിട്ടപ്പോള്‍ അവര്‍ക്ക് മാനമായി ജീവിക്കാന്‍ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് എ.കെ.ഗോപാലന് നിരാഹാരസമരം നടത്തി. അന്ന് ഹംസ ഡിസിസി പ്രസിഡന്റാണ്. “കാലന് വന്ന് വിളിച്ചിട്ടും എന്തേ പോകാത്തു കോവാലാ കോവാലാ’ എന്ന് വിളിച്ചവനാണ് ഹംസ. പിന്നീട് പാര്‍ട്ടി വളര്‍ന്നു വളര്‍ന്നു വന്നപ്പോള്‍ ഡിസിസിയില്‍ നിന്ന് പയ്യെപ്പയ്യെ ഈ പാര്‍ട്ടിയില്‍ കടന്നുകയറി എംഎല്‍എയായി, എംപിയായി, മന്ത്രിയായി, പാര്‍ട്ടി നല്കിയ ആനുകൂല്യങ്ങളെല്ലാം നേടി. ഇപ്പോഴും ഇനിയെന്തു കിട്ടും എന്ന് നോക്കിയിരിക്കുന്ന മാന്യനാണിയാള് എന്ന് ഓര്‍ത്തു കൊള്ളണം.
ഇത്തരക്കാര്‍ പറയുന്ന ശുംഭത്തരങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെ”ന്ന് വി.എസ് തുറന്നടിച്ചു. ടി.പി. ചന്ദ്രശേഖരന് വധത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: