കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ വില കുത്തനെ വര്‍ധനവ് വരുത്തിയതില്‍ പ്രതിഷേധിച്ച് ദേശവ്യാപകമായി ആഹ്വാനംചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി എബിവിപി കേരള ഘടകം പ്രതിഷേധപ്രകടനം നടത്തി. എബിവിപിയുടെ ദേശീയ നിര്‍വാഹകസമിതി യോഗം കേരളത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ദേശീയ സമിതിയിലെ മുഴുവന്‍ അംഗങ്ങളും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. എബിവിപി അഖിലേന്ത്യാ അധ്യക്ഷന്‍ മിലിന്ദ് മറാത്തെ, ദേശീയ ജനറല്‍ സെക്രട്ടറി ഉമേഷ് ദത്ത് എന്നിവര്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ട് പ്രകടനംനയിച്ചു.
ടൗണ്‍ഹാളില്‍നിന്നും ആരംഭിച്ച പ്രകടനം ഹൈക്കോടതി ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപനയോഗം എബിവിപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഉമേഷ് ദത്ത് ഉദ്ഘാടനംചെയ്തു. ഭാരതത്തില്‍തന്നെ പെട്രോളിയം ഖാനനം നടക്കുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുമെന്ന് പറഞ്ഞ് വില വര്‍ധിപ്പിക്കുന്നത് ഒരിക്കലും നീതീകരിക്കാനാവുന്നതല്ലെന്നും സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശത്തിനുമേലുളള വെല്ലുവിളിയാണെന്നും ഉമേഷ് ദത്ത് കുറ്റപ്പെടുത്തി. അഴിമതിക്കെതിരെ എബിവിപി നടത്തുന്ന സന്ധിയില്ലാ സമരം പോലെ വിലക്കയറ്റത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറി എം. അനീഷ്കുമാര്‍ പ്രസംഗിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ യുപിഎ സര്‍ക്കാര്‍ 15 തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചതെന്ന് എബിവിപി അഖിലേന്ത്യാ സെക്രട്ടറി ശ്രീരംഗ് കുല്‍ക്കര്‍ണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 75 ശതമാനം വിലവര്‍ധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞു.
മൂന്ന് പ്രമേയങ്ങളാണ് ദേശീയ സമിതിയില്‍ അവതരിപ്പിക്കപ്പെട്ടത്. നിലവിലെ വിദ്യാഭ്യാസ പരിസ്ഥിതിയെക്കുറിച്ച് എബിവിപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഉമേഷ് ദത്ത് അവതരിപ്പിച്ച വിദേശ സര്‍വകലാശാലകളുടെ കടന്നുകയറ്റം, സ്വാശ്രയ മേഖലയിലെ കച്ചവടം എന്നിവ ചര്‍ച്ചാവിഷയമായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ ഭീഷണികള്‍, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ചുള്ള പ്രമേയം വടക്ക് കിഴക്കന്‍ ക്ഷേത്രീയ സംഘടനാ കാര്യദര്‍ശി ഹരി ബോരിക്കര്‍ അവതരിപ്പിച്ചു. നിലവിലെ ദേശീയ പരിതസ്ഥിതിയെക്കുറിച്ച് അഖിലേന്ത്യാ സെക്രട്ടറി അനില്‍കുമാര്‍ പ്രമേയം അവതരിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനവും ജീവിതശൈലിയും എന്ന വിഷയത്തില്‍ മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ ഡോ. കൈലാശ് ശര്‍മ്മ, കാശ്മീര്‍ പ്രശ്നത്തെക്കുറിച്ച് ആര്‍എസ്എസ് അഖിലഭാരതീയ സഹസമ്പര്‍ക്ക പ്രമുഖ് അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 19 ഗ്രൂപ്പുകളായി എബിവിപി നടത്തിയ പഠനങ്ങളുടെ വിശദവിവരങ്ങള്‍, ദേശീയതലത്തില്‍ നടന്ന പരിപാടികളും പ്രക്ഷോഭങ്ങളുടെയും അവതരണം, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളിലെ എബിവിപിയുടെ പ്രവര്‍ത്തനങ്ങള്‍, വേള്‍ഡ് ഓര്ഗനൈസേഷന് ഓഫ് സ്റ്റുഡന്റ്സ് ആന്റ് യൂത്ത്, നേപ്പാളിലെ പ്രാഗിക് വിദ്യാര്‍ത്ഥി പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു സംഘടനാ ചര്‍ച്ചകളെന്ന് കുല്‍ക്കര്‍ണി പറഞ്ഞു. ദേശീയ സെക്രട്ടറി വിനയ് ബിന്ദ്രേ, സംസ്ഥാന സെക്രട്ടറി എം. അനീഷ്കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: