കോട്ടയം : ഇന്ദിര ആവാസ് യോജന (ഐഎവൈ) പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും വീടു നിര്‍മ്മിക്കാന്‍ ലഭിക്കുന്ന ധനസഹായത്തെ സംബന്ധിക്കുന്ന സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തതമൂലം ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ ബുദ്ധിമുട്ടിലായി.
ഐ.എ.വൈ പദ്ധതി പ്രകാരം വീടു നിര്‍മ്മിക്കാന്‍ ഒരു ലക്ഷം രൂപയുടെ ധനസഹായം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. വര്‍ദ്ധിപ്പിച്ച തുകയെ സംബന്ധിക്കുന്ന 1-4-2011 ലെ സര്‍ക്കാര്‍ ഉത്തരവും 15-9-2011 ലെ സര്‍ക്കാര്‍ ഉത്തരവും തമ്മിലുള്ള അവ്യക്തതയാണ് ധനസഹായം ലഭിക്കുന്നതില്‍ ഗുണഭോക്താക്കളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
ആദ്യത്തെ ഉത്തരവില്‍ 1-4-2011 വരെ കരാര്‍ വച്ച ഗുണഭോക്താക്കള്‍ക്ക് വര്‍ദ്ധിപ്പിച്ച ധനസഹായം ലഭിക്കുമെന്ന് പറയുന്നു. ഇത് അനുസരിച്ചു കടം വാങ്ങി വീടു പണിപൂര്‍ത്തിയാക്കി വര്‍ദ്ധിപ്പിച്ച തുകയ്ക്കായി ബ്ലോക്കില്‍ ചെന്ന ഗുണഭോക്താക്കളോട് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ആനുപാതികമായ വര്‍ദ്ധനവെന്നാണ്. അത് എന്താണെന്ന് വ്യക്തമല്ല. ഇത് വ്യക്തമാക്കുന്ന പുതിയ ഉത്തരവ് പുറത്തിങ്ങട്ടെ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പഞ്ചായത്ത് നല്കുന്ന ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നാണ് വീടു നിര്‍മ്മാണ ധനസഹായ പദ്ധതിയില്‍ കുടുംബങ്ങളെ തെരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ഏതാണ്ട് മുപ്പതിനായിരത്തിലേറെ വീടുകള്‍ക്ക് ധനസഹായം ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ വിഹിതവും പഞ്ചായത്ത് വിഹിതവും ചേര്‍ത്താണ് പദ്ധതിക്കായി തുക കണ്ടെത്തുന്നത്. പദ്ധതി ഗുണഭോക്താക്കളില്‍ പതിനഞ്ച് ശതമാനം ന്യൂനപക്ഷങ്ങള്‍ക്കും മൂന്നു ശതമാനം വികലാംഗര്‍ക്കും, അറുപതു ശതമാനം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും ഇരുപത്തിയൊന്നു ശതമാനം ജനറല്‍ വിഭാഗങ്ങള്‍ക്കുമാണ് നീക്കി വച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തതമൂലം ഉദ്യോഗസ്ഥരും ഗുണഭോക്താക്കളും ഒരു പോലെ ബുദ്ധിമുട്ടുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: