കോഴിക്കോട്: ടി.പി. വധക്കേസില്‍ കസ്റ്റഡിയുള്ള സി.പി.എം നേതാക്കളെ മൂന്നാം മുറയിലൂടെ പോലീസ് പീഡിപ്പിക്കുകയാണെന്ന് മുന്‍ മന്ത്രി എളമരം കരീം. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ മനുഷ്യത്വ രഹിതമായ പീഡനം നടത്തുന്നുവെന്നും അടിയന്തരാവസ്ഥ കാലത്തെ കക്കയം ക്യാമ്പിനെ ഓര്‍മ്മപ്പെടുത്തുന്ന പ്രയോഗങ്ങളാണു നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എളമരം കരീം. സി.എച്ച് അശോകന് യാതൊരു ക്രിമിനല്‍ ഗൂഢാലോചനയിലും പങ്കാളിയാകില്ലെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ക്കറിയാം. പാര്‍ട്ടിയെ കരിതേച്ചുകാണിക്കാനാണ് അശോകനെ അറസ്റ്റ് ചെയ്തത്. കേസിന്റെ ഗൂഢാലോചനയില്‍ അശോകന് പങ്കാളിത്തമുണ്ടെന്ന് മൊഴി നല്‍കിയതായി വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. നടക്കാത്ത ഒരു ഗൂഢാലോചനയെക്കുറിച്ച് ഒരാള്‍ എങ്ങനെയാണ് മൊഴി നല്‍കുകയെന്നും എളമരം കരീം ചോദിച്ചു.
ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച ആളാണ് അശോകന്. അദ്ദേഹത്തിനെന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രിയായിരിക്കും അതിന് ഉത്തരവാദിയെന്നും എളമരം കരീം പറഞ്ഞു. അശോകന്റെ ജീവന് അപകടത്തിലാണ്. ശാരീരികമായും മാനസികമായും സമ്മര്‍ദത്തിലാക്കി മൊഴിയെടുക്കുന്നു. സി.എച്ച്. അശോകന്റേതെന്നു പ്രചരിക്കുന്ന മൊഴികള്‍ പച്ചക്കളളമാണ്. പീഡനം സംബന്ധിച്ചു വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളാണു പാര്‍ട്ടിക്കു ലഭിച്ചതെന്നും എളമരം കരീം പറഞ്ഞു.
അന്വേഷണ സംഘത്തിന്റെ നടപടിയില്‍ പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്. തെറ്റായ മൊഴികള്‍ പ്രചരിപ്പിക്കുന്നു. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. അന്വേഷണ വിവരം പുറത്തു വിടുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണം. തെറ്റായ വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങള്ക്കെതിരേ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചനയിലാണെന്നും എളമരം കരീം പറഞ്ഞു.
കേരളത്തിലെ ഒരു പ്രധാന മാധ്യമസ്ഥാപനം തയാറാക്കിയ പദ്ധതിപ്രകാരം മൊബൈല്‍ ഫോണും സിം കാര്‍ഡും ഒരു ഡി.വൈ.എസ്.പി ഏല്പിച്ചിരിക്കുകയാണ് . ഈ ഡി.വൈ.എസ്.പി നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത പുറത്തുപോകുന്നതെന്നും എളമരം കരീം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: