പാലക്കാട്/നിലമ്പൂര്‍: പാലക്കാട് ജില്ലയിലെ മുണ്ടൂരിലും നിലമ്പൂരിനടുത്ത മൊടവണ്ണയിലുമായി ഏഴ് കുട്ടികള്‍ മുങ്ങി മരിച്ചു. ചാലിയാര്‍ പുഴയിലെ മൊടവണ്ണ അമ്പലക്കടവിലാണ് കുളിക്കാനിറങ്ങിയ അഞ്ചു കുട്ടികള്‍ മുങ്ങിമരിച്ചത്. വയനാട് വാഴവറ്റം കാരാപ്പുഴ വഴുതക്കാട്ടില്‍ സാലി എന്ന മാത്യു-ഓത്തായത്ത് ഫിലോമിന ദമ്പതികളുടെ മക്കളായ ജിനുമാത്യൂ(15), ജയ്നി മാത്യൂ(11), നിലമ്പൂര്‍ മണ്ണുപ്പാടം അത്തിക്കാടിലെ വേങ്ങാട്ടില്‍ വിനു.ജി. ജോര്‍ജ്ജ്- ഓത്തായത്ത് ലിസ ദമ്പതികളുടെ മക്കളായ അലീന(13), ഇരട്ടകളായ അമല്‍ (10), അജയ്(10) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30യോടെയാണ് സംഭവം. ലിസയുടെ സഹോദരിയായ ഫിലോമിനയും രണ്ടുമക്കളും വിരുന്നിനെത്തിയതായിരുന്നു.
ഫിലോമിനയോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. കുളിക്കുന്നതിനിടെ അമല്‍ കയത്തില്‍പ്പെടുകയായിരുന്നു. ഇത് കണ്ടതോടെ നീന്തലറിയാത്ത ഫിലോമിന കുട്ടിയെ രക്ഷിക്കാനായി പുഴയിലേക്ക് ചാടി. ഫിലോമിന ചാടിയതോടെ അലമുറയിട്ട മറ്റുള്ള കുട്ടികളും പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു.
വെള്ളത്തില്‍ നിന്നും അമലിനെയുമെടുത്ത് ഫിലോമിന തിരികെ വന്നപ്പോള്‍ മറ്റുള്ള കുട്ടികളും മുങ്ങുന്നതായി കണ്ടു. നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് ഇവരെ മുങ്ങിയെടുത്തത്. ഉടന്‍ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വയനാട് മുട്ടില്‍ കാക്കവയല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്ഥിനിയണ് ജിനു. ഇതേ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജയ്നി. നിലമ്പൂര്‍ മെയിലാടി അമല്‍ സ്കൂളില്‍ പഠിക്കുന്ന അലീന എട്ടാംതരത്തിലും, ഇരട്ട സഹോദരങ്ങളായ അമലും അജയും ഇതേ സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥികളുമാണ്.
അപകട വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിയത്. ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ്, വയനാട് എംപി എം.ഐ. ഷാനവാസ്, ജില്ലാ പോലീസ് മേധാവി കെ സേതുരാമന്, ഡിവൈഎസ്പി കെ.പി. വിജയ്കുമാര്‍, നാര്‍കോട്ടിക് ഡിവൈഎസ്പി വിക്രമന്, തഹസില്‍ദാര്‍ അബ്ദുല്‍സലാം, മുന്‍ എംപി പി.വി. അബ്ദുല്‍ വഹാബ്, നഗരസഭാ ചെയര്മാന് ആര്യാടന് ഷൗക്കത്ത് തുടങ്ങി നിരവധി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആശുപത്രിയിലെത്തി. മൃതദേഹങ്ങള്‍ വൈകിട്ട് 6.30ഓടെ അത്തിക്കാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോയി. 7മണിയോടെ അത്തിക്കാടിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചു. ജിനു, ജയ്നി എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10ന് വാഴവറ്റ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലും, അലീന, അമല്‍, അജയ് എന്നിവരുടെ മൃതദേഹങ്ങള്‍ രാവിലെയോടെ നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഫൊറോന ദേവലായത്തിലും ഇന്ന് സംസ്കരിക്കും. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഓരോ കുട്ടിക്കും 10000രൂപ വീതം അടിയന്തര ധനസഹായം അനുവദിച്ചതായി ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചു.
കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളാണ് പാലക്കാട് മുണ്ടൂരില്‍ മുങ്ങിമരിച്ചത്. മുണ്ടൂര്‍ പന്നിയംപാടം കുന്നത്ത്വീട്ടില്‍ മണി എന്ന വിജയകുമാറിന്റെ മകന് വിശ്വനും (15) കുന്നത്ത്വീട്ടില്‍ കാര്‍ത്തികേയന്റെ മകന് രാഹുലുമാണ് (13) മരിച്ചത്.
ഇന്നലെ ഉച്ചക്ക് 12ന് വീടിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കരിങ്കല്‍ ക്വാറിയിലാണ് അപകടമുണ്ടായത്.
അയല്‍വാസികളായ ഇവര്‍ സമീപത്തെ മറ്റ് മൂന്ന് കുട്ടികളുമൊത്ത് കുളിക്കാനെത്തിയതായിരുന്നു. കൂടെയുള്ള കുട്ടികളെ കരക്കിരുത്തി കുളിക്കുന്നതിനിടെ വിശ്വനും രാഹുലും മുങ്ങിത്താണു. മറ്റ് കുട്ടികള്‍ നിലവിളിച്ചപ്പോഴാണ് പരിസരവാസികള്‍ സംഭവമറിഞ്ഞത്.
തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും അരമണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് കുട്ടികളെ ക്വാറിയിലെ വെള്ളക്കെട്ടില്‍ നിന്ന് പുറത്തെടുത്തത് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരിച്ചു.
വിശ്വന് മുണ്ടൂര്‍ ഹൈസ്കൂളില്‍നിന്ന് പത്താംതരം ജയിച്ച് ഉപരിപഠനത്തിന് കാത്തിരിക്കുകയായിരുന്നു. അമ്മ: രാധ. രാഹുല്‍ എട്ടാംക്ലാസില്‍ ചേരാനിരിക്കയായിരുന്നു. അമ്മ: റീന. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
അതിരപ്പിള്ളിക്ക് സമീപം കണ്ണന്‍കുഴിയില്‍ കുളിക്കുവാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. രണ്ടാമനുവേണ്ടി തെരച്ചില്‍ തുടരുകയാണ്.കുറ്റിച്ചിറ പുല്ലോക്കാരന്‍ ജേക്കബ്ബിന്റെ മകന് ബ്ലെസ്സിന് (21) ആണ് മരിച്ചത്. കുണ്ടുകുഴിപ്പാടം കല്ലറക്കല്‍ ടോമിയുടെ മകന് അനീറ്റി (23)നുവേണ്ടി രാത്രി വൈകിയും തെരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചംഗസംഘം മോട്ടോര്‍ ബൈക്കില്‍ അതിരപ്പിള്ളിയിലേക്ക് പോയതായിരുന്നു.
ഇതിനിടയില്‍ കണ്ണന്‍കുഴിയില്‍ കുളിക്കുമ്പോള്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു. അഞ്ചുമണിയോടെയായിരുന്നു അപകടം. ഇതില്‍ ബ്ലെസിയുടെ മൃതദേഹം ഉടന്‍ കണ്ടെത്തി. ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്സും അതിരപ്പിള്ളി പോലീസും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ബ്ലെസി പ്ലസ്ടു കഴിഞ്ഞിരിക്കുകയാണ്. ഹര്‍ത്താലായതിനാല്‍ സുഹൃത്തുക്കളോടൊപ്പം അതിരപ്പിള്ളിയിലേക്ക് പോയതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: