ന്യൂദല്‍ഹി: സൈനിക മേധാവി ജനറല്‍ വി.കെ സിംഗിനെതിരെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. അനുവാദമില്ലാതെ സൈന്യം വാര്‍ത്താക്കുറിപ്പ് ഇറക്കിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ സിംഗ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
എന്നാല്‍ സര്‍ക്കാരിനെതിരേ അപകീര്‍ത്തികരമായ നടപടിയാണു സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന വാദം അംഗീകരിച്ച കോടതി, സൈനിക മേധാവിക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാമെന്നും വ്യക്തമാക്കി.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത സൈനിക മേധാവി സര്‍ക്കാരിനെ അപകീര്ത്തിപ്പെടുത്തുകയായിരുന്നുവെന്നു അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ എ. എസ് ചാന്ദിയോക് വാദിച്ചു.
പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ഓഫിസില്‍ രഹസ്യ ഉപകരണങ്ങള്‍ സ്ഥാപിച്ച സംഭവത്തെ തുടര്‍ന്നാണ് സൈന്യം വിവാദ പ്രസ്താവന നടത്തിയത്. മാധ്യമങ്ങള്‍ക്കു നേരിട്ടു പ്രസ്താവന നല്‍കിയത് അച്ചടക്കലംഘനമാണെന്നു വ്യക്തമാക്കിയ സര്‍ക്കാര്‍, ജനറല്‍ സിംഗ് ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്ക്കെതിരേ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: