ന്യൂദല്‍ഹി: പണിമുടക്കില്‍ നിന്ന് പിന്മാറണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അവഗണിച്ച് എയര്‍ ഇന്ത്യ പെയിലറ്റുമാര്‍ സമരം തുടരുന്നു. സമരം പതിമൂന്ന് ദിവസം പിന്നിടുമ്പോള്‍ എയര്‍ ഇന്ത്യക്ക് ഇരുനൂറ്റി മുപ്പത് കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. അതേസമയം സുഖമില്ലെന്ന കാരണത്താല്‍ അവധിയില്‍ പ്രവേശിച്ച പെയിലറ്റുമാരെ അടുത്ത രണ്ട് ദിവസത്തിനകം ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ മെഡിക്കല്‍സംഘം സന്ദര്‍ശിക്കും. ആരോഗ്യപ്രശ്നം നേരിടുന്ന പെയിലറ്റുമാരുടെ അവധി അംഗീകരിക്കപ്പെടും. എന്നാല്‍ പരിശോധനയില്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരെന്ന് തെളിയിക്കപ്പെടുന്നവര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കുകയോ അല്ലെങ്കില്‍ രാജി വയ്ക്കുകയോ ചെയ്യണമെന്ന് എയര്‍ ഇന്ത്യ മാനേജ്മെന്റ് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. എയര്‍ ഇന്ത്യ ജീവനക്കാരുടെ പ്രശ്നം പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ധര്‍മ്മാധികാരി സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രശനപരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വ്യോമയാനമന്ത്രാലയം എയര്‍ ഇന്ത്യയുടെ ഔദ്യോഗികയൂണിയനുകളെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ സമരം നടത്തിയതിനെത്തുടര്‍ന്ന് ലൈസന്‍സ് നഷ്ടമായ എയര്‍ ഇന്ത്യ പെയിലറ്റ്സ് ഗില്‍ഡിന് ഈയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്നറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: