ലഖ്നൊ: യാത്രക്കാരുടെ താത്പര്യം മാനിച്ചെങ്കിലും പൈലറ്റുമാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് വ്യോമയാനമന്ത്രി അജിത് സിംഗ്. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും മൂന്ന് മാസത്തിനുള്ളില്‍ എയര്‍ ഇന്ത്യയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി. ലഖ്നൗവില്‍ ചൗധരി ചരണ്‍ സിംഗ് വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വ്യോമയാനമന്ത്രി.
എന്തു പ്രശ്നമായാലും ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അജിത് സിംഗ് പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ക്ക് അസൗകര്യവും മാനേജമെന്റിന് സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയല്ല പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പൈലറ്റുമാരെ ഓര്‍മ്മപ്പെടുത്തി. യാത്രക്കാരുടെ സംതൃപ്തിയാണ് എയര്‍ ഇന്ത്യയുടെ നിലനില്‍പ്പെന്നും അത് തകര്‍ത്ത് കൊണ്ട് സാമ്പത്തികനേട്ടമോ ഉദ്യോഗക്കയറ്റമോ നേടാനാകില്ലെന്നും വ്യോമയാനമന്ത്രി പറഞ്ഞു.
എയര്‍ ഇന്ത്യാ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റീസ് ധര്മ്മാധികാരിസമിതി റിപ്പോര്‍ട്ട് പരിഗണിക്കാനിരിക്കെ ഇപ്പോള്‍ പൈലറ്റുമാര്‍ നടത്തുന്ന സമരം അനാവശ്യമാണെന്നും അജിത് സിംഗ് പറഞ്ഞു. എയര്‍ ഇന്ത്യയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുപ്പതിനായിരം കോടി രുപയുടെ സാമ്പത്തികപാക്കേജ് കൊണ്ട് പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയില്ലെന്നും വ്യോമയാനമന്ത്രി പറഞ്ഞു. ഒരു വിഭാഗം പൈലറ്റുമാര്‍ നടത്തുന്ന സമരം മൂലം എയര്‍ ഇന്ത്യക്ക് ഇരുന്നൂറ് കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: