ന്യൂദല്‍ഹി:മുന്‍ ലോക്സഭാസ്പീക്കര്‍ പി.എ.സാംഗ്മയെ രാഷ്‌ട്രപതിസ്ഥാനാര്‍ത്ഥിയായി പിന്‍തുണയ്‌ക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിത. ജയലളിത സാംഗ്മയ്‌ക്ക് പിന്‍തുണ നല്‍കുമെന്ന് ബിജെഡി നേതാവും ഒറീസ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാഷ്‌ട്രീയത്തിന് അതീതമായി ചിന്തിച്ച് ഗോത്രവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട സാംഗ്മയ്‌ക്ക് പിന്‍തുണ നല്‍കണമെന്ന് ജയലളിത മറ്റ് രാഷ്‌ട്രീയപാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു. അതേസമയം സാംഗ്മയുടെ സ്വന്തം പാര്‍ട്ടിയായ എന്‍സിപി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. തീരുമാനം യുപിഎ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്ന് എന്‍സിപി നേതാവും കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍ അറിയിച്ചതായി സാംഗ്മ പറഞ്ഞു. പവാറിനെ അനുകൂലിക്കുന്ന നിലപാടാണ് മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലും സ്വീകരിക്കുന്നത്.
2004 മുതല്‍ യുപിഎ സര്‍ക്കാരിലെ പ്രധാനസഖ്യകക്ഷിയാണ് എന്‍സിപി. 2009 മുതല്‍ മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും അധികാരം പങ്കിടുന്നുമുണ്ട്. രാഷ്‌ട്രപതിസ്ഥാനാര്‍ത്ഥിത്തവുമായി ബന്ധപ്പെട്ട് ശരദ് പവാരര്‍ നേരത്തെ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ന്യൂനപക്ഷങ്ങളായ മുസ്ലീം, ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ രാഷ്‌ട്രപതിയായ സ്ഥിതിക്ക് അടുത്ത അവസരം ഗോത്രവര്‍ഗ്ഗത്തില്‍ നിന്നുള്ള വ്യക്തിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് സാംഗ്മ വിവിധ രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
ജൂലൈയിലാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ തീയതി നിശ്ചയിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇതുവരെ അന്തിമതീരുമാനം എടുത്തിട്ടില്ല. കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി, ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസില്‍ നിന്ന് ഉയരുന്നത്. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: