പത്തനംതിട്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിസവാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍. കോഴഞ്ചേരി പുല്ലാട് ആലുമൂട്ടില്‍ രാജീവ് മാത്യു (30) വിനെയാണ് തട്ടിപ്പിനിരയായവര്‍ പിടികൂടി പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ചത്. കാസര്‍ഗോഡ്, വയനാട്, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതല്‍ പേരും. കേരളത്തിന് പുറത്തെ ആശുപത്രികളില്‍ നഴ്സായി ജോലി ചെയ്തിരുന്നവരാണ് ഇയാളുടെ ചതിയില്പെട്ടതെന്നാണ് സൂചന. തട്ടിപ്പിനിരയായ വിവിധയിടങ്ങളില്‍ നിന്നുള്ള ഒന്‍പതോളം യുവാക്കള്‍ ഇന്നലെ പുലര്‍ച്ചെ പുല്ലാട്ടെ ഇയാളുടെ വീട്ടില്‍ എത്തിയിരുന്നു.ഇവരോട് ജോലി ഉടന്‍ ശരിയാകുമെന്ന് പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാക്കള്‍ ഇയാളെ പിടികൂടി പത്തനംതിട്ട ഡി.വൈ.എസ്.പി രഘുവരന്നായര്ക്ക് മുന്നില്‍ എത്തിച്ചത്.
മുപ്പതിനായിരം രൂപ മുതല്‍ ഒന്നരലക്ഷം രൂപാവരെ ഇവരില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കാന്‍ പറഞ്ഞിരുന്നത്. ഇതിന് പുറമേ അന്‍പത് രൂപാ മുദ്രപത്രത്തില്‍ കരാര്‍ ഉടമ്പടിയും തയ്യാറാക്കിയിരുന്നു. ഇതെല്ലാം ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസമാര്ജ്ജിക്കാനായിരുന്നെന്നാണ് സൂചന. പണം നല്കി ഏറെനാള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ടപ്പോള്‍ ജോലി ഉടന്‍ ശരിയാകുമെന്ന ഉറപ്പ് നല്‍കിയിരുന്നതായും തട്ടിപ്പിനിരയായവര്‍ പറഞ്ഞു. ഇതിന് പുറമേ വ്യാജ വിസ നല്കി പലരേയും കബളിപ്പിക്കുകയും ചെയ്തു.
സിംഗപ്പൂരിലുള്ള പിആര്‍ഒ ഡിഒആര്എം എന്റര്‍പ്രൈസ് എന്ന കമ്പനിയുടെ ഓഫിസ് ഇന്‍ചാര്‍ജ് ജോലിയിലേക്കുള്ള വിസയാണെന്ന് ധരിപ്പിച്ചാണ് പലര്‍ക്കും വ്യാജവിസ നല്‍കിയത്. കുവൈറ്റിലേക്കും വ്യാജ വിസ നല്കി നാല് പേരെ വിട്ടു. പാല, പ്രവിത്താനം, അമ്പാട്ട് പറമ്പില്‍ ശ്യാം ശശി, പ്രവിത്താനം ചിറക്കല്‍ ജറിമോന്, കോട്ടയം സ്വദേശി അനീഷ് ഗോപി, ഇടുക്കി മാളിയേക്കല്‍ ആന്റണി തോമസ് എന്നിവര്‍ക്കാണ് കുവൈറ്റിലേക്കുള്ള വ്യാജ വിസ നല്‍കിയത്. ഇവരില്‍ നിന്നും 82,000 രൂപ വരെ വാങ്ങിയിരുന്നു. മസ്ക്കറ്റ്, ഖത്തര്‍, സിംഗപ്പൂര്‍, കുവൈറ്റ് സ്ഥലങ്ങളിലേക്കാണ് ജോലി വാഗ്ദാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: