ന്യൂദല്‍ഹി: എയര്‍ ഇന്ത്യയിലെ ഒരുവിഭാഗം പൈലറ്റുമാര്‍ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. സമരത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ പതിനൊന്നോളം സര്‍വീസുകള്‍ റദ്ദാക്കി. ന്യൂദല്‍ഹിയില്‍ നിന്നു സിംഗപ്പുര്‍, ഷിക്കാഗോ, ന്യൂയോര്‍ക്ക്, ടൊറന്റോ, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കും മുംബൈയില്‍ നിന്നു ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, ഹോങ്കോങ് എന്നിവിടങ്ങളിലേക്കുമുള്ള സര്‍വീസുകളും റദ്ദാക്കിയതില്‍പ്പെടുന്നു.
വിമാന സര്‍വീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍പോലും എയര്‍ഇന്ത്യ ജീവനക്കാര്‍ തയ്യാറാകുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. ഇന്നലെ 150 പൈലറ്റുമാര്‍ സമരത്തില്‍ പങ്കെടുത്തു. എന്നാല്‍ ഇന്ന് ഇരൂന്നൂറ്റിയമ്പതിലേറെ പൈലറ്റുമാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ബോയിങ് 787 ഡ്രീലൈനര്‍ പരിശീലനം പുന:ക്രമീകരിച്ചതിന് എതിരെയാണ് പൈലറ്റുമാരുടെ പ്രതിഷേധം. ജോലിക്ക് ഹാജരാകാതിരുന്ന 10 പൈലറ്റുമാരെ എയര്‍ഇന്ത്യ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.
നിരുപാധികം സമരം പിന്‍വലിച്ചാലേ ചര്‍ച്ചയ്ക്കുള്ളൂവെന്നു മാനെജ്മെന്റ് വ്യക്തമാക്കി. മാനെജ്മെന്റിനു വ്യോമയാന മന്ത്രാലയം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ചതിനു ശേഷമുള്ള പ്രശ്നങ്ങള്‍ പഠിക്കുന്നതിനു നിയോഗിച്ച ജസ്റ്റിസ് ധര്‍മാധികാരി കമ്മിറ്റി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേക്കുറിച്ചു സര്‍ക്കാര്‍ പഠിച്ചുവരുന്നതിനിടെയാണു സമരം.
വരും ദിവസങ്ങളില്‍ തങ്ങളുടെ 450 അംഗീകൃത പൈലറ്റുമാര്‍ സമരത്തിനിറങ്ങുമെന്നാണു പൈലറ്റുമാരുടെ സംഘടന ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡിന്റെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: