കണ്ണൂര്‍: ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ ജയിലില്‍ നിന്നും പരോളിലിറങ്ങിയ ചില രാഷ്ട്രീയ ക്രിമിനലുകള്‍ക്കും പങ്കെന്ന് സൂചന. ഇതിന്റെയടിസ്ഥാനത്തില്‍ തെളിവുകള്‍ക്കായി അന്വേഷണ സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലടക്കമുള്ള ഏതാനും ജയിലുകളിലും പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും റെയ്ഡ് നടത്തി. റെയ്ഡില്‍ സുപ്രധാന തെളിവുകള്‍ ലഭിച്ചതായാണറിയുന്നത്. കൊലക്കുപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ടായതായാണ് സൂചന.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കകം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമാത്രം 12 പേര് പരോളിലിറങ്ങിയിട്ടുണ്ട്. ഇതില്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറടക്കമുള്ള മൂന്ന് സിപിഎമ്മുകാരും ഉള്‍പ്പെടും. എന്നാല്‍ പരോള്‍ കാലാവധി കഴിഞ്ഞിട്ടും മൂവരും ജയിലില്‍ തിരിച്ചുകയറിയിട്ടില്ല. ആഭ്യന്തരമന്ത്രിയുടെ അറിവോടെ ആഭ്യന്തരവകുപ്പ് പരോള്‍ നീട്ടിക്കൊടുത്തതാണ് അവരിപ്പോഴും പുറത്ത് കഴിയാന്‍ കാരണം.
നിരവധി കേസുകളിലടക്കം പ്രതിയായ കൊടിസുനില് പരോളിലാണുള്ളത്. ഇയാള്‍ കഴിഞ്ഞദിവസങ്ങളില്‍ വളയം, വടകര ഭാഗങ്ങളിലുണ്ടായിരുന്നതായും സൂചനയുണ്ട്. ഇവരുടെയൊക്കെ ടെലിഫോണ്‍ നമ്പറുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരുന്നുണ്ട്. കേസന്വേഷിക്കുന്ന സംഘത്തില്‍ പെട്ട ഡിവൈഎസ്പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിനകത്തും പരോളിലിറങ്ങിയവരുമായ സിപിഎം ക്രിമിനലുകളുടെ കോളുകള്‍ പരിശോധനക്ക് വിധേയമാക്കുന്നത്. ഇതില്‍ കൊടി സുനിലിനെ പോലുള്ളവര്‍ക്ക് ഒട്ടേറെ സിം കാര്ഡുകളുള്ളതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
സംസ്ഥാനത്ത് വിവിധ ജയിലുകളില്‍ നിന്നും സമീപകാലത്ത് പരോളിലിറങ്ങിയവരെക്കുറിച്ചും അവരുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചുമൊക്കെ അന്വേഷണ സംഘം ജയിലുകളില്‍ നേരിട്ടെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. പല ജയിലുകളിലും ഭരണം മാറിയിട്ടും സിപിഎമ്മിനോട് അനുഭാവം പുലര്‍ത്തുന്ന ജയിലുദ്യോഗസ്ഥര്‍ ഇപ്പോഴുമുള്ളതിനാല്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെക്കപ്പെടുന്നതായും പറയപ്പെടുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെ, അന്യസംസ്ഥാനങ്ങളിലേക്ക് കടന്നതായി സംശയിക്കുന്ന പ്രതികളെ തേടി അന്വേഷണസംഘം കര്‍ണാടക, തമിഴ്നാട് എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെത്തി പരിശോധന തുടരുകയാണ്. ബാംഗ്ലൂര്‍, മൈസൂര്‍, മംഗലാപുരം, ഊട്ടി തുടങ്ങി പ്രതികളെത്താന് സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അതീവരഹസ്യമായാണ് സംഘം അന്വേഷണം നടത്തുന്നത്. ഇവിടങ്ങളിലുള്ള മലയാളി കേന്ദ്രങ്ങളും അവരുടെ താമസസ്ഥലങ്ങളും ജോലി സ്ഥലങ്ങളുമൊക്കെ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കേസിലെ മുഖ്യപ്രതിയടക്കമുള്ളവര്‍ അടുത്തദിവസം തന്നെ പിടിയിലാകുമെന്നും പലരും പോലീസിന്റെയും അന്വേഷണ വലയത്തിനുള്ളിലാണെന്നും അന്വേഷണ സംഘത്തില്‍പ്പെട്ട ചില ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: