കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് ഇടത് എം.എല്‍.എമാരായ എളമരം കരീമും ഇ,.കെ വിജയനും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രിയുമായി വടകര ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇവര്‍ ഇക്കാര്യം ഉന്നയിച്ചത്.
കുറ്റം സി.പി.എമ്മിന് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് യു.ഡി.എഫും മാധ്യമങ്ങളും ശ്രമിക്കുന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യു.ഡി.എഫിന്റെ ആരോപണങ്ങള്‍. പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും എളമരം കരീം മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിന് സി.പി.എം എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കുള്ളതായി പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നില്‍ ക്വട്ടേഷന്‍ സംഘം ആണ് പ്രവര്‍ത്തിച്ചതെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത് സി.പി.എമ്മാണ്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പും പല കേസുകളിലും സി.പി.എമ്മിന് നേരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പിന്നീട് തെളിഞ്ഞു. ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികളെ നിശ്ചയിച്ച് വിവാദമുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് ഒഞ്ചിയത്ത് സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. സംഭവത്തിന് പിന്നിലെ കുറ്റക്കാരെ കണ്ടെത്തണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടതായും കരീം പറഞ്ഞു.
നാളെ ഇടതുമുന്നണിയിലെ കോഴിക്കോട് ജില്ലയിലെ എം.എല്‍.എമാര്‍ സംഘര്‍ഷ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: