കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകില്ലെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതിക്രൂരമായ കൊലപാതകം കുട്ടിക്കളിയായി കാണാന്‍ കഴിയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വയരക്ഷയ്ക്ക് വേണ്ടി ഒരു ബ്ലേഡ് കഷണം പോലും കൊണ്ടു നടക്കാത്ത ഒരാളെ തലവെട്ടിപ്പിളര്‍ന്ന് കൊലപ്പെടുത്തിയ ശേഷം അതിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കുന്നത് ശരിയല്ല. അതിനാല്‍ അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒഴിവാക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന് പങ്കുണ്ടെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ അതിന് തെളിവുണ്ടെങ്കില്‍ അത് അന്വേഷണ സംഘത്തിന് കൈമാറണമെന്ന് മന്ത്രി മറുപടി നല്കി.
ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് ഇടതുപക്ഷം എല്ലാവിധ പിന്തുണ നല്‍കുമെന്ന് എം.എല്‍.എമാരായ എളമരം കരീമും ഇ.കെ.വിജയനും അറിയിച്ചതായും ആഭ്യന്തര മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: