ന്യൂദല്‍ഹി: രാജ്യത്തെ അടുത്ത രാഷ്ട്രപതിയായി ആദിവാസി വിഭാഗക്കാരനെ പരിഗണിക്കണമെന്ന് എന്‍.സി.പി നേതാവും ലോക്സഭ മുന്‍ സ്പീക്കറുമായ പി.എ. സാങ്മ എം.പി. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും ആദിവാസി നേതാക്കളുടെ യോഗം മേയ് ഒമ്പതിനു വിളിച്ചു ചേര്‍ക്കും. യോഗത്തിനു ശേഷം യോഗ്യനായ വ്യക്തിയുടെ പേരു രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കുമെന്നും സാങ്മ പറഞ്ഞു.
ആദിവാസിയെ രാഷ്ട്രപതിയാക്കണമെന്നത് എന്‍സിപിയുടെ അഭിപ്രായമല്ല. രാജ്യത്തെ ആദിവാസി സമൂഹത്തിന്റെ ആഗ്രഹമാണെന്നും സാങ്മ പറഞ്ഞു. ജനസംഖ്യയില്‍ 100 ദശലക്ഷം പേര് ആദിവാസികളാണ്. എന്നാല്‍ രാജ്യം റിപ്പബ്ലിക്കായി 60 വര്‍ഷം കഴിഞ്ഞിട്ടും ഈ വിഭാഗത്തില്‍ നിന്ന് ഒരാളെപ്പോലും പരിഗണിച്ചിട്ടില്ലെന്നു സാങ്മ ചൂണ്ടിക്കാട്ടി.
എല്ലാ പാര്‍ട്ടികളിലും ഗോത്ര വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുണ്ട്. ഈ കാര്യത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ സമന്വയം രൂപീകരിക്കണം എന്നും എം.പി കൂടിയായ അദ്ദേഹം പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, എന്‍സിപി നേതാവ് ശരത് പവാര്‍ എന്നിവരോടു സന്ദര്‍ശനാനുമതി തേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: