ന്യൂദല്‍ഹി: കടല്‍ കൊലപാതക കേസിലെ ഒത്തുതീര്‍പ്പ് കരാര്‍ നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. കരാര്‍ നിലനില്‍ക്കില്ലെന്നും ഇത് ഇന്ത്യന്‍ നിയമവ്യവസ്ഥയെ പരാജയപ്പെടുത്താനും കബളിപ്പിക്കാനും ലക്ഷ്യം വച്ചുള്ളതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കപ്പല്‍ വിട്ടുകൊടുക്കാനുള്ള കീഴ്ക്കോടതി ഉത്തരവിനെതിരെ കേരളം ഹര്‍ജി നല്‍കേണ്ടതായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കപ്പല്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് എന്റിക്ക ലെക്സിയുടെ ഉടമകള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേ കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യമാണ് ഈ കരാര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. എഫ്.ഐ.ആര്. തയ്യാറാക്കിയത് സംസ്ഥാന സര്‍ക്കാര്‍ ആയതിനാല്‍ ഈ ഒത്തുതീര്‍പ്പ് കരാറിന്റെ കാര്യം അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്കു പണം നല്കി ഒത്തുതീര്‍പ്പുണ്ടാക്കിയതിന്റെ രേഖകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കപ്പല്‍ ഉടമകള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന് കെ.കെ. വേണുഗോപാല്‍ കോടതിയില്‍ വാദിച്ചത്. കപ്പല്‍ കമ്പനി ഇതില്‍ കക്ഷിയല്ലെന്നും ഇറ്റാലിയന്‍ അധികൃതരും വാദി ഭാഗവും ചേര്ന്നുണ്ടാക്കിയതാണു കരാര്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇത്തരത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ പാടില്ലെന്നു കോടതി ഉത്തരവിട്ടു. ഇത്തരം കേസുകള്‍ ലോക അദാലത്തിന്റെ പരിഗണനയ്ക്കു വരാന്‍ പാടില്ല. കോടതിക്കു പുറത്തുളള ഒത്തുതീര്‍പ്പിനോടു യോജിക്കാനാവില്ല. ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടിയിരുന്ന കേസാണിതെന്നും കോടതി നിരീക്ഷിച്ചു.
അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി റാവലിന്റെ അഭിപ്രായം തളളിക്കളയാത്തതെന്തെന്നും ഇന്ത്യന്‍ സമുദ്രാര്ത്തിയിലാണു സംഭവമെന്നു വ്യക്തമാക്കാത്തതെന്തെന്നും കോടതി ചേദിച്ചു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഇറ്റലി സര്‍ക്കാര്‍ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കിയാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്. കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ ഡോറ, രണ്ടു മക്കള്‍, അജീഷ് പിങ്കുവിന്റെ സഹോദരിമാര്‍ എന്നിവര്‍ക്കാണു നഷ്ടപരിഹാരം നല്‍കിയത്. ബോട്ടിന്റെ ഉടമ ഫ്രഡിയും നഷ്ടപരിഹാരം വാങ്ങി ഹൈക്കോടതിയില്‍ മൊഴി മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: