തിരുവനന്തപുരം: പോലീസ് ഹൈടെക് സെല്‍ ആസ്ഥാനത്തുനിന്ന് ഇ-മെയില്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഗൂഢാലോചനയില്‍ പങ്കാളിയായ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ. തിരുവനന്തപുരം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എ.ദസ്തക്കറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് ശുപാര്‍ശ. എന്നാല്‍ ഹോമിയോ ആസ്ഥാനത്തുനിന്ന് വന്ന ശുപാര്‍ശയില്‍ തല്ക്കാലം നടപടിവേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഹോമിയോ ഡി.എം.ഒ ആയ ദസ്തക്കര്‍ കാരണം കാണിക്കാതെ അവധിയില്‍ പോയതിന് നോട്ടീസ് നല്‍കാനേ വകുപ്പില്‍ നിന്ന് ഇനിയും നടപടി ഉണ്ടായുള്ളൂ. ഹോമിയോ ആസ്ഥാനത്തു നിന്ന് ശുപാര്‍ശയുണ്ടായിട്ടും നടപടി സ്വീകരിക്കാത്ത ആരോഗ്യ വകുപ്പിന്റെ നിലപാടില്‍ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തുന്നത്.
ഇ-മെയില്‍ ചോര്‍ത്തല്‍ കേസില്‍ ഒന്നാം പ്രതിയായ എസ്ഐ ബിജു സലീമിനു മതതീവ്രവാദ സംഘടനകളുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ അവധി എടുക്കുന്നതിന് പഴവങ്ങാടി ഹോമിയോ ആശുപത്രിയിലെ ഒ.പി റജിസ്റ്റര്‍ തിരുത്തുകയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് മറ്റൊരു ഡോക്ടറോടു നിര്‍ദേശിക്കുകയും ചെയ്തെന്നാണു കേസ്. ഡോ.ദസ്തക്കീറിനെ ഇ-മെയില്‍ ഗൂഢാലോചനക്കേസില്‍ രണ്ടാം പ്രതിയാക്കി ഒരുമാസം മുന്‍പാണ് ക്രൈംബ്രാഞ്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തൊട്ടുപിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി തള്ളിയതോടെ ഡിഎംഒ ഒളിവില്‍പോയി. ഇതിന് ശേഷം പ്രതിയാക്കിയ വിവരം അറിയിച്ച് ക്രൈംബ്രാഞ്ച്, ഹോമിയോ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം ആദ്യം ഡോ. ദസ്തക്കീറിനെ ഡിഎംഒയുടെ ചുമതലയില്‍നിന്ന് നീക്കി പകരം മറ്റൊരാള്‍ക്ക് ചുമതല നല്കി ഹോമിയോ ഡയറക്ടര്‍ ഉത്തരവായിരുന്നു. ഇതിനൊപ്പമാണ് അച്ചടക്ക നടപടി ശുപാര്‍ശ ചെയ്ത് ഹോമിയോ ആസ്ഥാനത്ത് നിന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: