കോഴിക്കോട്: ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഭൂമിദാനം പിന്‍വലിക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചതിനു പിന്നാലെ അപേക്ഷകരായ ഗ്രേസ് എജ്യോൂക്കേഷണല് അസോസിയേഷനും സി.എച്ച്. ഇന്‍സ്റ്റിറ്റിയൂട്ട് എന്ന ആശയം മരവിപ്പിക്കാന്‍ തീരുമാനിച്ചു. തല്ക്കാലം സി.എച്ച് ചെയറുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഗ്രേസ് അസോസിയേഷന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാണക്കാട്ട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയാണ് പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
ഭൂമിദാനതീരുമാനത്തെ എതിര്‍ത്ത കോണ്‍ഗ്രസ് സിന്റിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ ഒളിയമ്പുകളുമായാണ് പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഗ്രേസ് എജ്യോൂക്കേഷണല് അസോസിയേഷന്റെ അപേക്ഷപ്രകാരം സി.എച്ച്. മുഹമ്മദ്കോയ ഇന്‍സ്റ്റിറ്റിയൂട്ടിന് വേണ്ടി ഭൂമി അനുവദിച്ച സിന്റിക്കേറ്റ് തീരുമാനം അതിന്റെ മഷിയുണങ്ങുന്നതിന് മുന്‍പ് തള്ളിപ്പറയാന്‍ തയ്യാറായവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടേണ്ടതാണെന്ന് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഷറഫ് തങ്ങള്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഭൂമിതട്ടിപ്പ് എന്ന് ചിലര്‍ ആക്രോശിച്ചപ്പോള്‍ അതേറ്റുപിടിക്കാനാണ് കഥയറിയാത്ത ചിലര്‍ ഒരുമ്പെട്ടത്.
ഇടതുപക്ഷ സിന്റിക്കേറ്റാണ് ചെയറിന് അനുമതി നല്‍കിയത്. ചെയറിന്റെ പ്രവര്‍ത്തനപരിധി പരിമിതമായതിനാലാണ് അത് ഇന്‍സ്റ്റിറ്റിയൂട്ടാക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള അപേക്ഷയിലാണ് സര്‍വ്വകലാശാല സിന്റിക്കേറ്റ് ഉത്തരവ് നല്‍കിയത്. സി.എച്ച്. മുഹമ്മദ് കോയ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന ആശയം സജീവമായി നിലനില്‍ക്കുകയാണെന്നും, സി.എച്ച് ചെയറുമായി മുന്നോട്ടുപോകുവാനാണ് ഗ്രേസ് തീരുമാനിച്ചിരിക്കുന്നതെന്നും അഷറഫ് തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: