കൊച്ചി: വ്യാജ മുദ്രപത്ര കുംഭകോണ കേസിലെ മുഖ്യ കണ്ണി ഗുമസ്തന് വിജയന് കുറ്റം സമ്മതിച്ചു. വ്യാജ മുദ്രപത്രങ്ങള്‍ വീട്ടിലാണ് നിര്‍മ്മിച്ചതെന്ന് വിജയന് പോലീസിന് മൊഴി നല്കി. വിജയനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.
അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണു കുറ്റം സമ്മതിച്ചത്. വിട്ടിലെ പ്രിന്ററിലാണു മുദ്രപത്രങ്ങള്‍ തയാറാക്കിയതെന്നും 2008 മുതല്‍ മുദ്രപത്രങ്ങള്‍ നിര്‍മിച്ചിരുന്നതായും വിജയന് മൊഴി നല്‍കിയെന്നാണു റിപ്പോര്‍ട്ട്. കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെക്കുറിച്ചു വിജയന് വിവരം നല്‍കിയതായി സൂചന. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് അറസ്റ്റിലായേക്കും.
ഈ മാസം 10, 11 തീയതികളില്‍ സബ് കോടതിയില്‍ വിജയന് സമര്‍പ്പിച്ച മുദ്രപത്രങ്ങള്‍ വ്യാജമാണെന്ന് കോടതി ജീവനക്കാരുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിന് ശേഷം വിജയന് ഒളിവില്‍ പോയിരുന്നു.
ട്രഷറിയില്‍ നിന്നും നേരിട്ട് വിതരണം ചെയ്യുന്ന 25.000 രൂപയുടെ മുദ്രപത്രങ്ങള്‍ വരെ വിജയന് വ്യജമായി നിര്‍മ്മിച്ചിരുന്നു. നെയ്യാറ്റിന്‍കര, വര്‍ക്കല, തിരുവനന്തപുരം കോടതികളില്‍ വ്യാജമുദ്രപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വിജയന് സമ്മതിച്ചിട്ടുണ്ട്. പല പ്രമുഖ അഭിഭാഷകരുടെ ഹര്‍ജികള്‍ക്കൊപ്പമാണ് വ്യാജ മുദ്രപത്രങ്ങള്‍ സമര്‍പ്പിച്ചത്.
കേസില്‍ ഇപ്പോള്‍ പ്രതി ചേര്‍ത്തിട്ടുള്ള വെണ്ടര്‍ ശ്രീധരന് നായരുടെ കൈവശമുണ്ടായിരുന്ന സീല്‍ കൈക്കലാക്കിയാണ് വിജയന് വ്യാജ മുദ്രപത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ മുദ്രപത്രങ്ങളിലെ ഒപ്പുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: