തിരുവനന്തപുരം: അഞ്ചാം മന്ത്രി പ്രശ്നത്തില്‍ മുഖ്യമന്ത്രിയോട് ഇടഞ്ഞ് ഒടുവില്‍ കീഴടങ്ങിയ രമേശ് ചെന്നിത്തല മുസ്ലീംലീഗ് നേതാക്കളെയും കണ്ട് രക്ഷ തേടി. കൂടുതല്‍ പ്രകോപനം സൃഷ്ടിച്ച് കഷ്ടത്തിലാക്കരുതെന്ന് കോഴിക്കോടു ചെന്നാണ് ചെന്നിത്തല ലീഗ് നേതാക്കളെ അറിയിച്ചത്. അഞ്ചാം മന്ത്രി പ്രശ്നത്തില്‍ ലീഗിനെ പിന്തുണയ്ക്കുന്ന എം.എ.ഷാനവാസ് എംപിക്കൊപ്പമാണ് ചെന്നിത്തല ലീഗ് നേതാക്കളെ കണ്ടത്.
ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് ലീഗിന്റെ ഔദാര്യമാണെന്ന തരത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് നടത്തിയ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി ആക്രമിക്കാനൊരുങ്ങി നില്‍ക്കവെയാണ് ചെന്നിത്തല ലീഗ് നേതാക്കളെ കണ്ടത്. മജീദിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് വക്താവ് എം.എം.ഹസനും കെ.മുരളീധരനും ആഞ്ഞടിച്ചിരുന്നു. ഇതിനിടയിലാണ് ചെന്നിത്തലയുടെ നീക്കം.
മുസ്ലീംലീഗും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതായി മന്ത്രി കുഞ്ഞാലിക്കുട്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും കോഴിക്കോട് ചര്‍ച്ചക്ക് ശേഷം പറഞ്ഞിരുന്നു. ഇരു പാര്‍ട്ടികളും പരസ്യ പ്രസ്താവനകള്‍ നടത്തില്ലെന്നും യുഡിഎഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിലെ അസ്വാരസ്യങ്ങള്‍ കണ്ട് എല്‍ഡിഎഫ് മോഹങ്ങള്‍ മെനയേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവനകളില്‍ നിന്നും പിന്മാറിയിട്ടും ഇന്നലെ മജീദ് നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നുണ്ടായിരുന്നു. ഇത് പ്രത്യക്ഷമായി തന്നെ കോണ്‍ഗ്രസ് വക്താവ് എംഎം ഹസന് അറിയിക്കുകയും ചെയ്തു. ആത്മാഭിമാനം പണയം വച്ച് മുന്നണിയെ നയിക്കാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് വ്യക്തമായ ലീഗിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി നേരിട്ട് രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് മുസ്ലീംലീഗ് ഇനിയും പ്രകോപനപരമായ പ്രസ്താവനകളിലേക്ക് നീങ്ങേണ്ട എന്ന തീരുമാനത്തിലെത്തിയത്. ശിഹാബ് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനയും കോണ്‍ഗ്രസ് നേതാക്കളെ ശരിക്കും ചൊടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തല ലീഗ് നേതാക്കളെ കണ്ട് സങ്കടമറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: