കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാര്‍ സ്വന്തമായി പത്രവും ചാനലും ആരംഭിക്കുവാനൊരുങ്ങുന്നു. പത്രവും ചാനലും ആരംഭിക്കുന്നുവെന്ന വാര്‍ത്ത പ്രഖ്യാപിച്ചത് മാറ്റാരുമല്ല മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. ബംഗാള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും പ്രസിദ്ധീകരിക്കുവാനും പ്രചരിപ്പിക്കുവാനുമാണ് പത്രവും ചാനലും ആരംഭിക്കുന്നതെന്നും മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബംഗാളിലെ ജനങ്ങളിലേക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ശരിയായ വിവരങ്ങള്‍ എത്തിക്കണമെന്നും അവര്‍ പറഞ്ഞു.
തന്റെ സര്‍ക്കാരിനെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും മോശം ഇമേജും കെട്ടിച്ചമക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും മമത പറഞ്ഞു. തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് നൂറില്‍ നൂറ് സര്‍ക്കാരിന് ലഭിക്കുമെന്നും മമത അവകാശവാദമുന്നയിച്ചു. നിങ്ങള്‍ പോസിറ്റീവായി ഒന്നും കാണുന്നില്ല, എല്ലാം നെഗേറ്റെവായാണ് കാണുന്നത്. നിങ്ങള്‍ പോസിറ്റീവായി കാണുമ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നൂറില്‍ നൂറ് ലഭിക്കുമെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും ഒരാളുടെ അഭിപ്രായം മറ്റൊരാളുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യം നിങ്ങളുടെ അവകാശമാണ്. ആ സ്വാതന്ത്ര്യം മറ്റുള്ളവരുടെ മേല്‍ കെട്ടിവയ്ക്കരുതെന്നും മമത പറഞ്ഞു.
ബംഗാളിലെ ചില ചാനലുകള്‍ കാണരുതെന്ന് കഴിഞ്ഞദിവസം മമത ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. അതിന് മുമ്പ് ചില ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് ബംഗാളിലെ ലൈബ്രറികളില്‍ നിരോധനം ഏര്‍പ്പെട്ടിരുന്നു. ഈ തീരുമാനങ്ങള്‍ക്ക് തൊട്ടുപിറകെയാണ് മമത പുതിയ തീരുമാനമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: