തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സി നിലവറ ശക്തിപ്പെടുത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന് ആവശ്യമായ ചെലവിന്റെ മൂന്നില്‍ രണ്ടു ഭാഗം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ബി നിലവറ ഇപ്പോള്‍ തുറക്കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നിധി സംരക്ഷണത്തിനു നിര്‍ദേശം തേടി വിദഗ്ധ സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണു കോടതി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ശേഖരിക്കാന്‍ പുതിയ സുരക്ഷ അറ നിര്‍മിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു.
ബി നിലവറ തുറന്നതിനു ശേഷം പുതിയ അറ നിര്‍മിച്ചാല്‍ മതിയോ അതോ സി നിലവറ ശക്തിപ്പെടുത്തിയാല്‍ മതിയോ എന്ന വിഷയത്തിലാണു സമിതി നിര്‍ദേശം തേടിയത്. ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. തത്കാലം സി നിലവറ ശക്തിപ്പെടുത്തി സ്വത്തുക്കള്‍ അതില്‍ സൂക്ഷിച്ചാല്‍ മതിയെന്നും കോടതി നിര്‍ദ്ദേശിച്ചു.
സി നിലവറ ശക്തിപ്പെടുത്താന്‍ 37 ലക്ഷം രൂപയോളം ചെലവു വരുമെന്നാണ് സമിതി കോടതിയെ അറിയിച്ചത്. എന്നാല്‍ ഇതില്‍ മൂന്നിലൊരു ഭാഗം ക്ഷേത്ര ഭരണസമിതിയും ബാക്കിയുള്ളതു സംസ്ഥാന സര്‍ക്കാരും വഹിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കണക്കെടുപ്പു പൂര്‍ത്തീകരിച്ചതിന്റെ ചിത്രങ്ങളും രേഖകളും മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി. അമൂല്യ സ്വത്തു വിവരങ്ങള്‍ പുറത്തു പോകാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: