ന്യൂദല്‍ഹി: ഇന്ത്യയിലെത്തിയ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് ഔദ്യോഗികവസതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നല്കിയ വിരുന്നില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിട്ടുനിന്നു.
7 റേസ് കോഴ്സ് റോഡില്‍ പ്രണബ് മുഖര്‍ജി, എ.കെ. ആന്റണി, എസ്.എം. കൃഷ്ണ, പി. ചിദംബരം തുടങ്ങിയ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുമെല്ലാം പങ്കെടുത്ത വിരുന്നുയോഗത്തില്നിന്നാണ് ഔദ്യോഗിക കാരണങ്ങളൊന്നുമില്ലാതെ സോണിയ ഒഴിഞ്ഞുമാറിയത്. ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി തുടങ്ങിയവരും വിരുന്നിനെത്തിയിരുന്നു.
പാക് പ്രസിഡന്റ് എന്ന നിലയില്‍ ആദ്യമായി ഇന്ത്യയിലെത്തിയ സര്‍ദാരിക്കൊപ്പം മകന് ബിലാവല്‍ ഭൂട്ടോ, ആഭ്യന്തരമന്ത്രി റഹ്മാന് മാലിക്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള അവസരമെന്ന നിലക്ക് ശ്രദ്ധിക്കപ്പെട്ട സര്‍ദാരി-മന്മോഹന് കൂടിക്കാഴ്ചയുടെ ഭാഗമായി നടന്ന വിരുന്ന് സോണിയ ബഹിഷ്കരിച്ചത് ദുരൂഹമായിരിക്കയാണ്. കേന്ദ്ര, കോണ്‍ഗ്രസ് നേതൃത്വങ്ങളൊന്നും ഇതിനോട് പ്രതികരിച്ചിട്ടില്ല.
മൂന്നുവര്‍ഷത്തെ ഇടവേളക്കുശേഷം ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയില്‍ തലക്ക് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ച ജമാ അത്ത് ഉദ്ദവ തലവന്‍ ഹാഫീസ് മുഹമ്മദ് സയീദും പ്രധാന ചര്‍ച്ചാവിഷയമായതായി അറിയുന്നു. 2009 ല്‍ റഷ്യയിലാണ് ഇരുവരും ഏറ്റവുമൊടുവില്‍ കണ്ടത്.
2008 ല്‍ മുംബൈയിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് (26/11) ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന സംഭാഷണങ്ങള്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. അന്നുമുതല്‍ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്താറുണ്ടെങ്കിലും ജമ്മുകാശ്മീര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: