കൊയിലാണ്ടി/മൂവാറ്റുപുഴ: മൂടാടിക്കടുത്ത് ദേശീയപാതയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഇന്നലെ വൈകീട്ട് 3.30ന് ആണ് കാറും ബസ്സും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാറില്‍ സഞ്ചരിച്ചവരാണ് മരിച്ചത്. പുതുപ്പണം പള്ളിയാവീട്ടില് കുഞ്ഞിക്കണ്ണന്റെ ഭാര്യ ശാന്ത(70), മകന് വടകര പുത്തൂര്‍ സെയിലന്റ്വാലിയില്‍ ദില്‍ജിത്ത് എന്ന ബോബന്(40) ഭാര്യ വില്യാപ്പള്ളി തോണിയോട്ടില് ചന്ദ്രന്റെ മകള്‍ ജിഷ(35) മകന് അംഗിത്ത്(11), മകള്‍ സാന്ദ്ര(6) എന്നിവരാണ് മരിച്ചത്. വാഹനം ഓടിച്ച ദില്‍ജിത്തും അമ്മ ശാന്തയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാട്ടുകാരും പോലീസും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ദില്‍ജിത്തിനെ പുറത്തെടുത്തത്.
വടകരയില്‍നിന്നും കൊയിലാണ്ടിക്ക് വരികയായിരുന്ന കെ.എല്‍. 13എ 7457 ബസ്സും വടകരക്ക് പോവുകയായിരുന്ന കെ.എല്‍.18ജി 6439 സ്പാര്‍ക്ക് കാറുമാണ് കൂട്ടിയിടിച്ചത്.
വിദേശത്തേക്ക് പോയ മകളെ യാത്രയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങിയ അമ്മയും മകനും സഞ്ചരിച്ചിരുന്ന കാറും ജീപ്പ്പും കൂട്ടിയിടിച്ച് മൂവാറ്റുപുഴയില്‍ രണ്ടുപേരും മരിച്ചു. ആവോലി നെല്ല്യാട്ട് വീട്ടില്‍ ബാബുവിന്റെ ഭാര്യ റോസ്ലി(58)യേയും മകന് ആല്‍ബി(23)നെയും ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും അമ്മ ഉടനെ മരിക്കുകയും രാത്രി 9മണിയോടെ മകനും മരിക്കുകയാണുണ്ടായത്. ഇന്നലെ വൈകിട്ട് 5.30ഓടെ തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ നിര്‍മ്മല കോളേജ് ജംഗ്ഷന് സമീപമുള്ള വളവിലാണ് അപകടം നടന്നത്. വിദേശത്ത് ജോലിക്ക് പോവുകയായിരുന്ന മകള്‍ അഞ്ജുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും യാത്രയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരും സഞ്ചരിച്ചിരുന്ന മാരുതി ആള്‍ട്ടൊ കാറില്‍ എതിരെ വന്ന ബൊലെറൊ ജീപ്പ്പ് ഇടിക്കുകയായിരുന്നു. ചാറ്റല്‍ മഴയില്‍ നനഞ്ഞ് കിടന്ന റോഡില്‍ നിയന്ത്രണം വിട്ടാണ് അപകടം നടന്നതെന്ന് സംശയിക്കുന്നു. കാറില്‍ എല്‍ ബോര്‍ഡും പതിച്ചിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്സും, പൊലീസുമെത്തിയാണ് തകര്‍ന്ന കാറിന്റെ മുന്‍ഭാഗം വെട്ടിപൊളിച്ച് ഇരുവരെയും പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: