ഓര്‍മ്മയില്‍ നിന്നുണര്‍ത്തി ഓര്‍മ്മയായി മാഞ്ഞു. ആറ് പതിറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന ജോസ് പ്രകാശ് കഥാവശേഷനായി. വൈകിയെത്തിയ അംഗീകാരം ജെ.സി.ദാനിയല്‍ പുരസ്ക്കാരം സ്വീകരിക്കാന്‍പോലും കാത്തുനില്‍ക്കാതെ. അനാരോഗ്യത്തിലും ചെറിയ കഥാപാത്രവുമായി വെള്ളിത്തിരയില്‍ കടന്നുവന്നിരുന്നു.
പ്രൗഢിനിറഞ്ഞ സത്യന് യുഗത്തിലും ലാല്‍-മമ്മൂട്ടി തരംഗത്തിലും പുതിയ തലമുറയ്ക്ക് ഒന്നിച്ചും അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. മികവുറ്റ വില്ലന്‍ വേഷവുമായിട്ടാണ് ജനമനസ്സില്‍ ജോസ് പ്രകാശ് പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. ജോസ് പ്രകാശിന്റെ സാന്നിധ്യം ഒരുകാലത്ത് സിനിമാരംഗത്ത് അനിവാര്യഘടകമായിരുന്നു. വില്ലന്റെ സൗന്ദര്യവശം മുഴുവന്‍ ഇദ്ദേഹത്തിന്റെ കഥാപാത്രത്തില്‍ തിളങ്ങിനിന്നിരുന്നു. വടക്കന്‍ പാട്ടിലും ജനപ്രിയ സിനിമയിലും ഏതിലും തന്റേതായ സംഭാവന നല്കി ചലച്ചിത്രത്തെ പരിപോഷിപ്പിച്ചിരുന്ന നടനായിരുന്നു ജോസ് പ്രകാശ്.
പട്ടാളത്തില്‍നിന്നും നാടകരംഗത്തേക്ക് പ്രവേശിക്കുകയും തുടര്‍ന്ന് പിന്നണി ഗായകനിലൂടെ സിനിമയില്‍ എത്തിച്ചേര്‍ന്ന ഈ നടനില്‍നിന്നും അഭിനയത്തിന്റെ വിവിധ ഭാവങ്ങള്‍ നമുക്കനുഭവപ്പെട്ടു. ഏത് വേഷവും തനിക്കിണങ്ങുമെന്ന് തെളിയിക്കാന്‍ അതുപോലെ അവസരവും ലഭിച്ചിരുന്നു. പ്രമേഹത്തിന്റെ പിടിയിലമര്‍ന്ന ഈ താരത്തിന്റെ ഒരുകാലും മുറിച്ചുനീക്കിയിരുന്നു. അതോടെ രംഗത്തുനിന്നും അകലാന്‍ തുടങ്ങി. അതില്‍ അദ്ദേഹത്തിന് മനസ്താപവും ഉണ്ടായതായി അഭിമുഖങ്ങളില്‍ പരാതിപ്പെട്ടിരുന്നു. ശബ്ദഗാംഭീര്യവും ഭാവപ്രകടനത്താലും തിളക്കമാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ജോസ് പ്രകാശ് കാഴ്ചവച്ചിരുന്നു. ഒരു മഹാനടന് ലഭിക്കാവുന്ന വലിയ ബഹുമതികൂടി പ്രഖ്യാപിക്കപ്പെട്ടതിന്റെ സന്തോഷത്താല്‍ ആരാധകരിക്കുമ്പോള് അത് കാര്മേഘത്തില് മാഞ്ഞ അനുഭവമായി.
അഭിനയമില്ലാതെ മുഖത്ത് തേപ്പില്ലാതെ സാധാരണക്കാരന്റെ ഭാവത്തോടെ അദ്ദേഹം യാത്രയായി. ഒരിക്കല്‍ക്കൂടി ഏവര്‍ക്കും തന്റെ സാന്നിധ്യം പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ ഓര്‍മ്മപ്പെടുത്തിയായിരുന്നു വിടവാങ്ങല്‍. നൊമ്പരപ്പെടുത്തുന്ന ഓര്‍മയുമായി പഴയകാല ചരിത്രകാരന്കൂടി ചലച്ചിത്രത്തിന്റെ ഏടില്‍നിന്നും മറഞ്ഞു. ധന്യമായ ജീവിതത്തില്‍ ഒരുപിടി കഥാപാത്രങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന മഹാനടന് അണിയറയിലേക്ക് വിടവാങ്ങി.
കെ.എസ്. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: