തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്സി പരീക്ഷകള്‍ ഇന്ന് തുടങ്ങും. 4,70,100 കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11,213 പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 26 നാണ് പരീക്ഷ തീരുന്നത്. ഗള്‍ഫില്‍ 10 ഉും ലക്ഷദ്വീപില്‍ ഒന്‍പതും ഉള്‍പ്പെടെ 2758 കേന്ദ്രങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27 കേന്ദ്രങ്ങള്‍ അധികമാണ്. 7,313 പേരാണ് പ്രൈവറ്റായി പരീക്ഷ എഴുതുന്നത്. വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. ഉച്ചക്ക് 1.45 ന് പരീക്ഷ തുടങ്ങും.
ഇംഗ്ലീഷ്, കണക്ക്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങള്‍ വൈകിട്ട് 4.30 ന് അവസാനിക്കും. ഐ ടി മൂന്ന് മണിക്കും മറ്റ് വിഷയങ്ങള്‍ 3.30 നും അവസാനിക്കും. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയില്‍ നിന്നാണ്, 74,726 പേര്. ഇടുക്കിയിലാണ് ഏറ്റവും കുറച്ചുപേര്‍, 13,333. തിരുവനന്തപുരത്തെ പട്ടം സെന്റ്മേരീസ് സ്കൂളാണ് സംസ്ഥാനത്ത് ഏറ്റവും അധികം കുട്ടികളെ പരീക്ഷക്കിരുത്തുന്നത്. ഇവിടെ 1478 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. പിറവം ഉപ?തരഞ്ഞെടുപ്പിനെ തുടര്‍ന്ന് 17 ലെ പരീക്ഷ 26ലേക്ക് മാറ്റിയിട്ടുണ്ട്. ചോദ്യപ്പേപ്പറുകള്‍ അതീവ സുരക്ഷയോടെ കേന്ദ്രങ്ങളില്‍ എത്തിച്ചുകഴിഞ്ഞു. 173 ദേശസാല്‍കൃത ബാങ്കുകളുടെ ലോക്കറുകളിലും 324 ട്രഷറി സ്ട്രോംഗ് റൂമുകളിലുമായാണ് ചോദ്യപ്പേപ്പറുകള്‍ വെച്ചിട്ടുള്ളത്, ഗള്‍ഫ് മേഖലയിലേക്കുള്ള ചോദ്യപ്പേപ്പറുകള്‍ എംബസി സ്ട്രോങ്ങ് റൂമുകളിലും സൂക്ഷിച്ചിരിക്കുന്നു.
രണ്ട് സിലബസുകളിലായാണ് പരീക്ഷ നടത്തുന്നത്. സ്കൂള്‍ ഗോയിംഗ് വിഭാഗത്തിന് പുതിയ സിലബസായിരിക്കും. അപേക്ഷ ആദ്യം നിരസിക്കുകയും പിന്നീട് സ്വീകരിക്കുകയും ചെയ്തവര്‍, മികച്ച ഫലത്തിനു വേണ്ടി വീണ്ടും പരീക്ഷ എഴുതുന്നവര്‍ എന്നിവര്‍ക്കായി പഴയ സിലബസിലുള്ള ചോദ്യ പേപ്പറാണ് തയ്യാറാക്കുന്നത്. ഇരട്ടകവറുകളിലുള്ള ചോദ്യപേപ്പറുകള്‍ കുട്ടികളുടെ മുന്നില്‍വച്ച് അവരെ ബോധ്യപ്പെടുത്തിയാണ് തുറക്കുക. കാല്‍ലക്ഷം അധ്യാപകരാണ് ഇന്വിജിലേഷന് ജോലിക്കുണ്ടാവുക. കുട്ടികളോ അധ്യാപകരോ പരീക്ഷാ മുറിയില്‍ മൊബെയില്‍ ഫോണ്‍ കൊണ്ടുവരാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. കുടിവെള്ളം ലേബലില്ലാത്ത കുപ്പികളിലാവണം കൊണ്ടുവരേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: