തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന് വി.എ.അരുണ്‍കുമാറിനെ ഐസിടി അക്കാദമി ഡയറക്ടറായും ഐഎച്ച്ആര്‍ഡി ജോയിന്റ് ഡയറക്ടറായും നിയമിച്ചത് ക്രമവിരുദ്ധവും ചട്ടലംഘനവുമാണെന്ന് നിയമസഭാ സമിതി കണ്ടെത്തി. അതേസമയം, മോഡല്‍ ഫിനിഷിങ് സ്കൂള്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്നും ഇന്നലെ നിയമസഭയില്‍ വച്ച സമിതിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.
വി.എ.അരുണ്‍കുമാറിനെതിരായുള്ള നാല് ആരോപണങ്ങളാണ് വി.ഡി.സതീശന് അധ്യക്ഷനായ ഒമ്പത് അംഗ നിയമസഭാ സമിതി പ്രധാനമായും അന്വേഷണ വിധേയമാക്കിയത്. ഐസിടി അക്കാദമി ഡയറക്ടറായുള്ള നിയമനം, അക്കാദമിക്ക് പണം അനുവദിച്ചത്, ഐഎച്ച്ആര്‍ഡിയിലെ സ്ഥാനകയറ്റങ്ങള്‍, സ്വകാര്യ സ്ഥാപനമായ സ്പേസുമായി നടന്ന സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ് അന്വേഷിച്ചത്. ഏഴ് മാസം കൊണ്ടാണ് സമിതി റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കിയത്. സതീശനെ കൂടാതെ കെ.ശിവദാസന്‍ നായര്‍, തോമസ് ഉണ്ണിയാടന്, അബ്ദുള്‍ റഹ്മാന് രണ്ടത്താണി, എം.വി.ശ്രേയാംസ് കുമാര്‍, മുല്ലക്കര രത്നാകരന്, സി.കെ.നാണു, എസ്.ശര്‍മ, പി.കെ.ഗുരുദാസന് എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ സഭിയില്‍ വക്കുന്നതിനെ പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്തു.
സമിതിയിലെ പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പ് കൂടി റിപ്പോര്‍ട്ടില്‍ ചേര്‍ക്കണമെന്നായിരുന്നു ആവശ്യം. മിനിറ്റ്സില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചേര്‍ക്കേണ്ട ആവശ്യമില്ലെന്ന് സമിതി അധ്യക്ഷന്‍ വി.ഡി.സതീശന് നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങളുടെ വിജോയനക്കുറിപ്പ് റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ക്കേണ്ടെന്ന് സ്പീക്കറും വ്യക്തമാക്കി. ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷകക്ഷികള്‍ ബഹളം വെച്ചു. പിന്നീട് പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പ് സഭയുടെ മേശപ്പുറത്തുവെയ്ക്കാന്‍ സ്പീക്കര്‍ അനുമതി നല്കി.
ഐഎച്ച്ആര്‍ഡി ജോയിന്റ് ഡയറക്ടറായുള്ള അരുണ്‍കുമാറിന്റെ നിയമനവും ക്രമവിരുദ്ധമാണെന്ന് വി.ഡി.സതീശന് പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐഎച്ച്ആര്‍ഡി ഇടപാടുകള്‍ ഉന്നത സാങ്കേതിക വകുപ്പിനെ നോക്കുകുത്തിയാക്കിയെന്ന് സതീശന് പറഞ്ഞു. വി.എസ്.അച്യുതാനന്ദനും എം.എ.ബേബിയും സമിതിയ്ക്ക് നല്‍കിയത് പരസ്പര വിരുദ്ധ മൊഴികളാണ്. ഐഎച്ച്ആര്‍ഡിയും ഐടി വകുപ്പും തമ്മില്‍ നേരിട്ടുള്ള ഇടപാടുകള്‍ ക്രമവിരുദ്ധമാണെന്നും സതീശന് ആരോപിച്ചു. അതേസമയം, മോഡല്‍ ഫിനിഷിങ് സ്കൂള്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
എടി, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഐഎച്ച്ആര്‍ഡി ഉദ്യോഗസ്ഥര്‍, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്, എം.എ.ബേബി, വി.എ.അരുണ്‍കുമാര്‍, പി.സി. വിഷ്ണുനാഥ് തുടങ്ങി 14 പേര് മൊഴി നല്കി.
അരുണ്‍കുമാറിനെ ക്രമവിരുദ്ധമായി ഐസിടി ഡയറക്ടറാക്കിയത് വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ. ബേബി, ഐടി സെക്രട്ടറി കെ. സുരേഷ്കുമാര്‍, വി.എസ്. അച്യുതാനന്ദന് എന്നിവരുടെ കൂട്ടായ കാര്മ്മികത്വത്തിലാണെന്നാണ് സമിതി വിലയിരുത്തിയിരിക്കുന്നത്. ഐഎച്ച്ആര്‍ഡിയില്‍ അരുണ്‍കുമാറിനെ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചത് സര്‍വ്വനിയമങ്ങളും കാറ്റില്‍ പറത്തിയും ആദ്യ നോട്ടിഫിക്കേഷന്‍ റദ്ദ് ചെയ്ത് റീ നോട്ടിഫിക്കേഷന്‍ ഇറക്കിയുമാണെന്ന് സമിതി കണ്ടെത്തി. വി.എസ്. അച്യുതാനന്ദന്റെ മകന് എന്ന പരിഗണനയില്‍ മാത്രമാണ് ഈ നിയമനം എന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഐഎച്ച്ആര്‍ഡി ഡയറക്ടറാകാന്‍ അരുണ്‍കുമാറിന് യോഗ്യതയില്ലെന്ന ആരോപണം ശരിയാണെന്നും സമിതി വിലയിരുത്തി. ആരോപണങ്ങള്‍ രണ്ടെണ്ണം ശരിയാണെന്ന് കണ്ടെത്തിയ സമിതിയുടെ വിലയിരുത്തലില്‍ സന്തുഷ്ടിയുണ്ടെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു.
മോഡല്‍ ഫിനിഷിംഗ് സ്കൂള്‍ നിയമനം, സ്പേസ് സ്ഥാപനവുമായുള്ള പണമിടപാട് എന്നീ ആരോപണങ്ങള്‍ സമിതി തള്ളിയെങ്കിലും ആരോപണങ്ങളില്‍ ഉറച്ചു നില്ക്കുന്നതായി വിഷ്ണുനാഥ് പറഞ്ഞു. ഈ ആരോപണങ്ങള്‍ മറ്റ് നിയമ സംവിധാനത്തിലൂടെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: