പത്തനംതിട്ട: സിപിഎമ്മിന്റെ ക്രൈസ്തവ സ്നേഹം അവസരവാദ രാഷ്ട്രീയത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാമെങ്കിലും ഇത് മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ആക്ഷേപമുയരുന്നു. ന്യൂനപക്ഷ സംരക്ഷകരെന്ന് മേനി നടിക്കാനും അതിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാനും ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന ചെപ്പടിവിദ്യ അവര്‍ക്ക് താല്‍ക്കാലിക ലാഭം നേടിക്കൊടുക്കുമെങ്കിലും നാളിതുവരെ അവര്‍ക്ക് താങ്ങും തണലും ആയി നിന്നിരുന്ന ഭൂരിപക്ഷസമുദായത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാകുമെന്നതാണ് യാഥാര്‍ത്ഥ്യം.
ക്രൈസ്തവ മതവിഭാഗത്തിന്റെ മാത്രം ആരാധനാസങ്കല്പ്പമായ യേശുക്രിസ്തുവിനെ മനുഷ്യരാശിയുടെ മുഴുവന്‍ സ്വത്തായുള്ള പ്രചാരണം രാജ്യത്ത് നിലനില്‍ക്കുന്ന മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ ഇടയാക്കും.തങ്ങള്‍ വിശ്വസിക്കുന്ന ദൈവപുത്രനിലൂടെ മാത്രമേ മനുഷ്യന് രക്ഷനേടാനാവൂ എന്ന് പ്രചരിപ്പിക്കുന്നവരുടെ നിലപാടുകളെ സാധൂകരിക്കുന്നതാണ് സി.പി.എമ്മിന്റെ പുതിയ കണ്ടെത്തലെന്നും പറയപ്പെടുന്നു.
ഒരു മതവിഭാഗത്തിന്റെ മാത്രമായിരുന്ന ആരാധനാ സങ്കല്‍പ്പത്തെ മൊത്തം മനുഷ്യരാശിയുടേയും ആരാധനാമൂര്‍ത്തിയാണെന്ന് പ്രചരിപ്പിക്കുകയാണ് സുവിശേഷവല്ക്കരണത്തിന്റെ ആകെത്തുക. യേശുക്രിസ്തു മനുഷ്യരാശിയുടെ മൊത്തം സ്വത്തെന്ന സി പി എം കണ്ടെത്തല്‍ തങ്ങളുടെ അണികളിലേക്ക് സുവിശേഷകരുടെയും വിവിധ ക്രൈസ്തവ സഭകളുടേയും നിലപാടുകളെ പ്രചരിപ്പിക്കാന്‍ സഹായിക്കും.
സി പി എമ്മിന്റെ ശക്തിസ്രോതസ്സുകളായി ഇന്നും നിലനില്‍ക്കുന്നത് ഹൈന്ദവജനതയാണ്. ഈ സമൂഹത്തിലെ ദളിത് പിന്നോക്ക വിഭാഗങ്ങളാണ് ഇപ്പോഴും സി പി എമ്മിന്റെ വോട്ട്ബാങ്ക്. ഇവരില്‍ മഹാഭൂരിപക്ഷവും നേതൃത്വത്തിന്റെ വാക്കുകള്‍ കണ്ണടച്ച് വിശ്വസ്സിക്കുന്നവരുമാണ്. ഇതുകൊണ്ടു തന്നെ ക്രിസ്തു പൊതുസ്വത്താണെന്ന പ്രചരണം ഇവരുടെ മനസ്സില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഫലത്തില്‍ മറ്റ് ആരാധ്യപുരുഷന്മാര്ക്കൊപ്പം യേശുക്രിസ്തുവിന്റേയും ചിത്രം ഇവരുടെ മനസ്സിലും, വീടിന്റെ ഭിത്തിയിലും സ്ഥാനം പിടിക്കും. ഇതോടെ മതപരിവര്‍ത്തനത്തിന് കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മിഷണറിസംഘത്തിന് ആദ്യ കടമ്പ പ്രയാസമില്ലാതെ കടന്നു കിട്ടും. പ്രലോഭനങ്ങള്‍ വാരിച്ചൊരിഞ്ഞ് മതപരിവര്‍ത്തനം നടത്തുന്നതോടൊപ്പം ഇനി സി പി എമ്മിന്റെ സര്‍ട്ടിഫിക്കറ്റും ഉയര്‍ത്തിപ്പിടിച്ചായിരിക്കും മതപരിവര്‍ത്തന സംഘങ്ങള്‍ വനവാസികള്‍ക്കിടയിലും, പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളിലും കയറിയിറങ്ങുന്നത്. ഹിന്ദുസമൂഹത്തിലെ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഏര്‍പ്പെടുത്തിയ സംവരണാനുകൂല്യം പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും വേണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യത്തോട് സി.പി.എമ്മിന്റെ അനുകൂല സമീപനവും ഇതോടെ ചേര്‍ത്തുവായിക്കേണ്ടതാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: