തിരുവനന്തപുരം: തുടര്ഭൂചലനങ്ങളുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ ആറ് സിസ്മോഗ്രാഫുകള്‍ നവീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മുല്ലപ്പെരിയാറിന്റെ താഴ്ന്ന ഭാഗത്തു താമസിക്കുന്ന ആളുകളുടെ സുരക്ഷ പരിഗണിച്ച് സെസ് ഒരു പ്രളയസാധ്യതാ പ്രദേശ ഭൂപടമുണ്ടാക്കുകയും റവന്യൂവകുപ്പിനു കീഴിലുള്ള എച്ച്.ആര്.എ സെല്ലും സെസും ചേര്‍ന്ന് ഇത്തരം പ്രദേശങ്ങള്‍ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 13,051 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി കെ ബാബു അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നാണ് കൂടുതല്‍ സ്പിരിറ്റ് പിടിച്ചെടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കസ് കലാകാരന്മാര്ക്കു പെന്ഷന് അനുവദിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ 788 തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം അറിയിച്ചു.
സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വനംകൊള്ളയും, വന നശീകരണവുമായി ബന്ധപ്പെട്ട് 890 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു ഗണേഷ് കുമാര്‍ പറഞ്ഞു. യുഐഡിഎസ്എസ്എംടി പദ്ധതിയുടെ കീഴില്‍ 11 നഗരസഭകളിലായി 36.57 കോടിയുടെ ഖരമാലിന്യനിര്മാണര്ജന പദ്ധതികള്‍ നടപ്പാക്കിവരുന്നതായി മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
പ്ലാന്റുകളില്ലാത്ത നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും പ്ലാന്റുകള്‍ സ്ഥാപിക്കാനും നിലവിലുള്ള പ്ലാന്റുകള്‍ കുറ്റമറ്റതാക്കുന്നതിനും സാങ്കേതിക സാമ്പത്തിക സഹായം ശുചിത്വ മിഷന് വഴി നല്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു. സ്വിസ് ടെക്നോളജി ഉപയോഗിച്ചുള്ള മാലിന്യസംസ്കരണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇത് ഫലപ്രദമാണെങ്കില്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്‍കെലിന്റെ ഓഹരി വിറ്റഴിക്കലിലൂടെ 37.56 കോടിയാണ് സമാഹരിക്കാന്‍ കഴിഞ്ഞത്. നൂറു കോടി രൂപയാണു ലക്ഷ്യമിട്ടതെന്നും മന്ത്രി അറിയിച്ചു. 1433 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഇന്‍കെല്‍ ഏറ്റെടുത്ത് നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: