കൂത്താട്ടുകുളം: ആവേശത്തിരയിളക്കി കാക്കൂര്‍ മരമടി മത്സരം. ഏറെ വിവാദങ്ങള്‍ക്കും നിയമക്കുരുക്കുകള്‍ക്കും ഇടയില്‍ കാക്കൂര്‍ കാളവയലില് നടന്ന മരമടി മത്സരം കാണാന്‍ ആയിരങ്ങള്‍ ആവേശത്തോടെയെത്തി. ആര്‍പ്പുവിളികളും ആഘോഷങ്ങളുമായി കാളക്കൂറ്റന്മാരെ തോളിലേറ്റാന്‍ ജനങ്ങള്‍ മത്സരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് മരമടി മത്സരങ്ങള്‍ ആരംഭിച്ചത്. ചേറ് നിറഞ്ഞ വയലിലൂടെ നുകവുംകെട്ടി സ്പീഡില്‍ ഓടുന്നതായിരുന്നു മത്സരം.
ഇക്കുറിയും മരമടിമത്സരത്തിന്റെ കുത്തകകളായ കൊല്ലം തിരുവനന്തപുരം ടീമുകളാണ് വിജയിച്ചത്. ഇടതുകയറിട്ട വിഭാഗത്തില്‍ കൊല്ലം അടുതല വെണ്മാലോട്ട് അപ്പൂസിന്റെ കാളകള്‍ ഒന്നാമതെത്തി. കൊട്ടാരക്കര തൃക്കണ്ണമംഗലം ബിജു ഭവനില്‍ തങ്കച്ചന്റെ കാളകളാണ് രണ്ടാമതെത്തിയത്. സ്പീഡ് ഇനത്തിലും വെണ്മാലോട്ട് അപ്പൂസിന്റെ കാളകള്‍ ഒന്നാമതെത്തി. തിരുവനന്തപുരം പള്ളിക്കല്‍ അനസിന്റെ കാളക്കൂറ്റന്മാര്ക്കാണ് രണ്ടാംസ്ഥാനം. മത്സരത്തില്‍ വിജയികളായ കാളക്കൂറ്റന്മാര്ക്ക് വേണ്ടി നടത്തിയ ചാമ്പ്യനില്‍ വെണ്മാലോട്ട് അപ്പൂസിന്റെ കാളകളായ പേരും മാച്ചുട്ടിയും ഒന്നാംസ്ഥാനത്തെത്തി.
വൈകിട്ട് നാല് മണിയോടെയാണ് കാളവണ്ടിയോട്ടമത്സരങ്ങള് നടന്നത്. സവാരിവണ്ടി, നാടന്‍ കാളവണ്ടി എന്നീ ഇനങ്ങളില്‍ നടന്ന മത്സരത്തില്‍ സവാരി വണ്ടിയോട്ടമത്സരത്തില് പാലക്കാട് ജയബാലന്‍ ഒന്നാംസ്ഥാനവും, പാലക്കാട് അബ്ദുള്‍ മജീദ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. കൂത്താട്ടുകുളം ഇടയാര്‍ കുഞ്ഞഗസ്തി മൂന്നാംസ്ഥാനവും നേടി. നാടന്കാളവണ്ടിയോട്ടം ഒന്നാംസ്ഥാനം പുറപ്പുഴ ബിനു അമ്പാട്ട് , രണ്ടാം സ്ഥാനം കുട്ടിയച്ചന്‍, മൂന്നാംസ്ഥാനം കുഞ്ഞഗസ്തി അമ്പാട്ട് എന്നിവര്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. ജോഡിക്കാള മത്സരത്തില്‍ സിദ്ധിഖ് മലയന്പള്ളം എന്നിവരുടെ കാളക്കൂറ്റന്മാര് നേടി.
ഹൈക്കോടതിയുടെ ഉപാധികളോടെയാണ് ഈക്കുറി കാളവയല്‍ ആഘോഷങ്ങള്‍ നടന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മരമടിയും കഴിഞ്ഞവര്‍ഷം ഒഴികെ കാളവണ്ടിയോട്ടമത്സരവും മുടങ്ങിയിരിക്കുകയായിരുന്നു. മത്സരങ്ങള്‍ വീക്ഷിക്കുവാനായി മൂവാറ്റുപുഴ ആര്‍ഡിഒ മണിയമ്മയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം സ്ഥലത്തെത്തിയിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: