കൊച്ചി: രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി തുറമുഖത്ത് തടഞ്ഞിട്ടിരിക്കുന്ന കപ്പല്‍ മോചിപ്പിക്കാനുള്ള ബാങ്ക് ഗ്യാരണ്ടി തുക മൂന്ന് കോടി രൂപയായി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉയര്‍ത്തി.
മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ എന്‍ റിക്ക ലെക്സി ചരക്കു കപ്പലിനു തീരം വിട്ടു പോകാമെന്നും കോടതി ഉത്തരവിട്ടു. മൂന്നു കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി ഡിവിഷന് ബെഞ്ചിന്റെ മുമ്പാകെയാണു കെട്ടിവയ്ക്കേണ്ടത്. കപ്പല്‍ പോകുന്നതിനു ഹര്‍ജികള്‍ തടസമില്ല. എന്നാല്‍ ഇപ്പോഴത്തെ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ കപ്പല്‍ തീരം വിടാവൂവെന്നും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ബി.പി. രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി ജലസ്റ്റിന്റെ ഭാര്യ ഒരു കോടി രൂപയും അജീഷ് പങ്കുവിന്റെ ബന്ധുക്കള്‍ രണ്ടു കോടിയും ആവശ്യപ്പെട്ടാണു നേരത്തേ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ 25 ലക്ഷം രൂപ കെട്ടിവയ്ക്കാനായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരേ ഹര്‍ജിക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
അതേസമയം മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സൈനികര്‍ക്കെതിരേ എന്തു നിലപാടു സ്വീകരിച്ചെന്ന വിശദാംശങ്ങള്‍ ഇറ്റലി അറിയിക്കണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടു. ഇറ്റാലിയന്‍ കോണ്സുലേറ്റിനാണു നിര്‍ദേശം നല്‍കിയത്. ഇറ്റാലിയന്‍ കപ്പല്‍ അധികൃതര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു പോലീസ് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: