തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. ഇന്നലെ അര്‍ധരാത്രി തുടങ്ങിയ പണിമുടക്ക് ഇന്ന് അര്‍ധരാത്രിവരെയാണ്. പ്രധാനമായും പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പണിമുടക്കില്‍ ബി.എം.എസ്, സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി തുടങ്ങിയ പ്രമുഖ ട്രേഡ് യൂണിയനുകളെല്ലാം പങ്കുചേരുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനോ വാഹനങ്ങള്‍ ഓടുന്നതിനോ തടസ്സമുണ്ടായിരിക്കില്ലെന്ന് ട്രേഡ്യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ മേഖലകളിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേരുമെന്നതിനാല്‍ വാഹനങ്ങള്‍ സര്‍വ്വീസ് നടത്താനിടയില്ല. കടകളും തുറന്നു പ്രവര്‍ത്തിക്കില്ല. വിവിധ ഫെഡറേഷനുകള്‍, സര്‍വീസ് സംഘടനകള്‍, സംസ്ഥാനതല യൂണിയനുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തൊഴില്‍നിയമങ്ങള്‍ ഉറപ്പാക്കുക, വിലക്കയറ്റം തടയുക, കരാര്‍തൊഴില്‍ അവസാനിപ്പിക്കുക, ഓഹരിവില്‍പ്പന നിര്‍ത്തുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, എല്ലാവര്ക്കും പെന്ഷന് ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പൊതുപണിമുടക്ക്. സംഘടിതഅസംഘടിത മേഖലകളിലായി രാജ്യത്ത് അമ്പതുകോടിയോളം തൊഴിലാളികള്‍ പണിമുടക്കില്‍ അണിനിരക്കുമെന്നാണ് കണക്കാക്കുന്നത്. ബാങ്ക്,ഇന്‍ഷുറന്‍സ്,ടെലികോം, തപാല്‍, തുറമുഖം,എണ്ണപ്രകൃതിവാതകം,ഖാനി,വൈദ്യുതി, ഗതാഗതം തുടങ്ങി പ്രധാന മേഖലകളിലെയെല്ലാം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്. ഇതിന് പുറമെ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സമരത്തില്‍ പങ്കാളികളാകുന്നു.
തൊഴിലാളിവിരുദ്ധ പരിഷ്കരണ നടപടികളില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ ഒന്‍പത് യൂണിയനുകളില്‍ ഏഴും പണിമുടക്കില്‍ പങ്കുചേരുമെന്ന് ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് അറിയിച്ചു. ബാങ്കിങ് സേവനം തടസ്സപ്പെട്ടേക്കാമെന്ന് എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങളാണ് പണിമുടക്കിലേക്ക് നയിച്ചതെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. പത്തിന ആവശ്യങ്ങളുന്നയിച്ച് പലവട്ടം യുപിഎ സര്‍ക്കാരിനെ ട്രേഡ്യൂണിയനുകള്‍ സമീപിച്ചെങ്കിലും പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക്തയ്യാറായില്ല. സമരത്തില്‍ നിന്നു പിന്‍വാങ്ങണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന തൊഴിലാളി സംഘടനകള്‍ തള്ളിയിട്ടുണ്ട്. അതേസമയം പണിമുടക്കിന് ഡയസ്നോണ്‍ ബാധകമായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അന്നത്തെ ദിവസം ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടായിരിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: