ന്യൂദല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരപരാധികളായ രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികരെ രാജ്യത്തെ നിയമപ്രകാരംതന്നെ വിചാരണ ചെയ്യുമെന്ന് ഇന്ത്യ ഇറ്റലിയെ അറിയിച്ചു. സമുദ്രത്തിലെ അന്താരാഷ്ട്ര മേഖലയില്‍ വെച്ചാണ് വെടിവപ്പുണ്ടായതെന്ന നിലപാട് ഇറ്റലി ആവര്‍ത്തിച്ചു.
ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡിമിസ്തുറയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി പ്രണീത് കൗറും നടത്തിയ ഉന്നതതല യോഗം അപൂര്‍ണമായി അവസാനിക്കുകയും ചെയ്തു. വെടിവപ്പ് അന്താരാഷ്ട്ര മേഖലയില്‍ നടന്നിരിക്കുന്ന സാഹചര്യത്തില്‍ കുറ്റകൃത്യത്തിന്റെ ശരിയായ അവസ്ഥ നിര്‍ണയിക്കാന്‍ ഊര്‍ജിത അന്വേഷണം വേണമെന്ന് മിസ്തുറ ആവശ്യപ്പെട്ടു. പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയുടെ കസ്റ്റഡിയിലായതിനാല്‍ അവരെ എന്ത് ചെയ്യണമെന്ന് രാജ്യത്തെ കോടതികള്‍ തീരുമാനിക്കുമെന്ന് പ്രണീത് കൗര്‍ പറഞ്ഞു. ഇറ്റലിക്ക് പറയാനുള്ളതെല്ലാം കേട്ടുവെന്നും നമ്മുടെ നിയമവ്യവസ്ഥ സത്യസന്ധവും നീതിയുക്തവുമായിരിക്കുമെന്ന് മിസ്തുറക്ക് ഉറപ്പുകൊടുത്തതായും കൗര്‍ വാത്താലേഖകരെ അറിയിച്ചു.
സിങ്കപ്പൂരില്‍നിന്ന് ഈജിപ്തിലേക്കുള്ള യാത്രാമധ്യേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് ഇറ്റാലിയന്‍ എണ്ണടാങ്കറായ എന്റിക്ക ലെക്സിയിലെ നാവികര്‍ വെടിവച്ച് കൊന്നത്. കൊലയാളികളായ ലസ്തോറ മാര്ഷി മില്യാനോ, സാല്‍വത്തോറോ ജിറോണ്‍ എന്നിവര്‍ ഇപ്പോള്‍ കേരളത്തില്‍ റിമാന്റിലാണ്. ഇവരെ അന്താരാഷ്ട്ര നിയമപ്രകാരം വിചാരണ ചെയ്യണമെന്നാണ് ഇറ്റലിയുടെ ആവശ്യം.
ഇന്ത്യന്‍ നിയമപ്രകാരം ഇറ്റാലിയന്‍ നാവികരെ അറസ്റ്റ് ചെയ്തതിലുള്ള വിയോജിപ്പ് ഇന്നലെ രാവിലെ ഇവിടെയെത്തിയ മിസ്തുറ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതായി കരുതുന്നു. ഇറ്റലിയുടെ വിദേശകാര്യമന്ത്രി ഗുലിയോ തെര്‍സി ഇന്ന് ഇന്ത്യയിലെത്തിയേക്കും. അഭിപ്രായഭിന്നതകള്‍ എന്തൊക്കെയുണ്ടായാലും ഇന്ത്യയിലെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഇറ്റലിയെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
രണ്ട് ഇന്ത്യന്‍ പൗരന്മാര് കൊല്ലപ്പെട്ട സംഭവം ഏറെ ദുഃഖകരമാണെന്നും ഇറ്റലിക്ക് അതില്‍ ഖേദമുണ്ടെന്നും മിസ്തുറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെയും വിദേശകാര്യമന്ത്രിയുടെ പ്രതിനിധിയെന്ന നിലയ്ക്കാണ് താന്‍ എത്തിയിരിക്കുന്നതെന്നും പ്രശ്നപരിഹാരം ഉണ്ടാകുന്നതുവരെ ചര്‍ച്ച തുടരാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: