തിരുവനന്തപുരം: നീണ്ടകരയില്‍ ഇറ്റാലിയന്‍ സൈനികരുടെ വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളി ജലസ്റ്റിന്റെ ഭാര്യയ്ക്കു സംസ്ഥാന സര്‍ക്കാര്‍ ജോലി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഫിഷറീസ് വകുപ്പില്‍ ക്ലാസ് ഫോര്‍ ജീവനക്കാരിയായിട്ടായിരിക്കും നിയമനം.
കോട്ടയത്ത് കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് ധനസഹായമായി 10,000 രൂപയും അനുവദിച്ചു. അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് അവിടെ ക്രാഷ് ബാരിയേഴ്സും അടയാള ബോര്‍ഡുകളും സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
ലാലൂരിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി മാലിന്യം വേര്‍തിരിച്ച് ബണ്ട് കുഴിച്ച് മണ്ണിട്ട് മൂടുന്നത് സംബന്ധിച്ച പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി തുകയും വകയിരുത്താനും മന്ത്രിസഭ തീരുമാനിച്ചു.
മന്ത്രി സി.എന്‍.ബാലകൃഷ്ണന് ലാലൂരിലെ സമരക്കാരുമായി സംസാരിച്ച ശേഷമാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഈ സാഹചര്യത്തില്‍ കെ.വേണു നിരാഹാരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: