രോഗംപോലും ഒരു കളങ്കമാണെന്ന് മനസിലായത് എനിക്ക് ക്യാന്‍സര്‍ വന്നപ്പോഴാണ്. ക്യാന്‍സര്‍ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ ഞാന്‍ എനിക്ക് ക്യാന്‍സറായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്റെ ചില ഉറ്റസുഹൃത്തുക്കള്‍ പറഞ്ഞത് “ഇങ്ങനെ പറയല്ലേ” എന്നായിരുന്നു. പക്ഷേ ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നു. അതിന് കാരണം രോഗവിമുക്തനായ ഒരാള്‍ താന്‍ ഒരു മാരകരോഗത്തില്‍നിന്നും രക്ഷപ്പെട്ടയാളാണെന്ന് അതേ രോഗം ബാധിച്ച് അവശനിലയിലായി കിടക്കുന്ന രോഗിയോട് പറയുമ്പോള്‍ അയാള്‍ക്കത് പ്രത്യാശയുടെ കിരണമാണ്. ഈ ആള് രക്ഷപ്പെട്ടെങ്കില്‍ തനിക്കും രക്ഷപ്പെടാം എന്ന സന്ദേശം.
എന്റെ പത്രപ്രവര്ത്തനാനുഭവത്തില് ഞാന്‍ പല രോഗങ്ങളും കളങ്കങ്ങളായി കരുതുന്നവരെ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഒരു ഒറ്റ മുറിയില്‍ പൂട്ടിയിടപ്പെട്ട മനോരോഗിണിയെപ്പറ്റി എഴുതി. അവളെ രക്ഷപ്പെടുത്തിയപ്പോള്‍ ഞാന്‍ ആ കുടുംബക്കാരോട് എന്തിന് ഈ ക്രൂരത ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ മനോരോഗമുള്ള കുടുംബത്തില്‍നിന്നും ആരും വിവാഹം കഴിക്കുകയില്ല എന്നും വിവാഹപ്രായമായ പെണ്‍കുട്ടികള്‍ ഉള്ളതിനാലുമാണ് എന്നായിരുന്നു മറുപടി. എച്ച്ഐവി രോഗികള്‍ ഇപ്പോഴും ബഹിഷ്കൃതരാണ്. അതിന് കാരണം ആ രോഗത്തിന് ലൈംഗികതയുമായുള്ള ബന്ധമാണ്. ലൈംഗിക ബന്ധത്തില്ക്കൂടിയല്ലാതെയും എച്ച്ഐവി വരാമെന്ന് പലര്‍ക്കും അറിയില്ല. എച്ച്ഐവി ബാധിതരെ തൊട്ടാല്‍ എച്ച്ഐവി പകരുമെന്ന ധാരണകള്‍ ഇന്നും സജീവമാണ്. കേരളത്തിലെ ആദ്യത്തെ എച്ച്ഐവി ബാധിത രോഗിയുടെ അടുത്തിരുന്ന് അഭിമുഖമെടുത്ത എന്നോട് “എന്റെ അടുത്തിരിക്കാന്‍ പേടി ഇല്ലേ?” എന്ന് അദ്ദേഹം ചോദിച്ചത് ഇന്നും ഞാന്‍ കേള്‍ക്കുന്നു.
കുഷ്ഠം, ക്ഷയം മുതലായ രോഗികളും അസ്പൃശരാണ്. എന്റെ ഭര്‍ത്താവ് ഭാസ്ക്കരന്‍ കുഷ്ഠരോഗിക്ക് ധര്‍മം കൊടുത്തിരുന്നത് അവരുടെ കൈയില്‍ പിടിച്ചായിരുന്നു. “ആരും തൊടാത്ത അവരെ തൊടുമ്പോള്‍ അവരുടെ കണ്ണില്‍ക്കൂടി കണ്ണീരൊഴുകും” എന്ന് അദ്ദേഹം പറയുമായിരുന്നു. ശരിയാണ് ആരും അടുത്തുവരാതെ അകറ്റിനിര്‍ത്തുന്നവര്‍ക്ക് മനുഷ്യസാമീപ്യത്തോട്, സ്പര്‍ശനത്തോട് ഉള്ളത് ഒരുതരം ദാഹമാണ്.
ആത്മഹത്യയും കളങ്കിത രോഗമാണ്. ആത്മഹത്യാ പ്രവണതയും ഒരു രോഗം തന്നെയാണല്ലൊ. ആത്മഹത്യ ചെയ്ത, ചെയ്യാന്‍ ശ്രമിച്ചയാളുള്ള കുടുംബത്തില്‍നിന്നും ആരും വിവാഹം കഴിക്കുകയില്ല. കാരണം ആത്മഹത്യാപ്രവണതയും പാരമ്പര്യമായി ലഭിക്കുമെന്നാണ് വിശ്വാസം. ആത്മഹത്യാ പ്രവണത, വിഷാദരോഗം, സൈക്കോസിസ് എല്ലാം ഇപ്രകാരം കളങ്കങ്ങളാണ്. പക്ഷേ ഇങ്ങനെ സൈക്കോസിസ് ബാധിച്ച ഒരു യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറായി ഒരാള്‍ മുമ്പോട്ട് വരികയും ആ സൈക്കോസിസ് ബാധിച്ച യുവതിയെ ചികിത്സിച്ച് ഭേദമാക്കുകയും ചെയ്ത ഒരു മഹാമനസ്ക്കതയുടെ പിന്നാമ്പുറമാണ് ഇനി വിവരിക്കുന്നത്.
ശങ്കരനാരായണന് തമ്പി എന്നയാള്‍ എനിക്ക് പരിചിതനാണ്. ചെറുകിട വ്യവസായ സംരംഭകനായ അദ്ദേഹത്തിന് എണ്‍പതുകളില്‍ തൊഴില്‍പരമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍ എന്റെ പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ അതിനെപ്പറ്റി എഴുതിയാണ് അത് പരിഹൃതമായത്. ആ അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കണം അദ്ദേഹം എന്നോട് അനിലയുടെ കാര്യം പറഞ്ഞത്. അമ്പതുകളിലെത്തിനില്‍ക്കുന്ന തമ്പി അമ്മയുടെ നിര്‍ബന്ധപ്രകാരം വിവാഹിതനാകാന്‍ തീരുമാനിച്ചപ്പോള്‍ ഒരു സുഹൃത്ത് കാണിച്ചുകൊടുത്തത് അനിലയെയായിരുന്നു. എംഎ പാസായ സുന്ദരിയായ, നാല്‍പ്പതുകളിലെത്തിനില്‍ക്കുന്ന അനില അതുവരെ വിവാഹിതയാകാതിരിക്കാന് കാരണം അമ്മ സമ്മതിക്കാതിരുന്നതിനാലാണ്. എല്ലാ അമ്മമാരും മകള്‍ വിവാഹിതയായി കാണാന്‍ ആഗ്രഹിക്കുമ്പോള്‍ അനിതയുടെ അമ്മ അവള് വിവാഹിതയായാല്‍ തന്നെ ആര് നോക്കുമെന്ന് ചോദിച്ച് വരുന്ന ആലോചനകളെല്ലാം മുടക്കുകയായിരുന്നു. അതോടൊപ്പം അവളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ അനില സാവധാനം റെസക്കോസിസിന് അടിമപ്പെടുകയായിരുന്നു.
അനിലയെ അമ്മയില്‍നിന്ന് രക്ഷിക്കണമെന്നും താന്‍ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും തമ്പി പറഞ്ഞപ്പോള്‍ ഇത് ആര് എങ്ങനെ നടത്തുമെന്നായി എന്റെ ചിന്ത. ഒടുവില്‍ ഞാന്‍ എന്റെ സുഹൃത്തും ഏറ്റവുമധികം സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തുന്ന ഡോ. മല്ലികയുടെ സഹായമഭ്യര്‍ത്ഥിക്കാമെന്ന് തീര്‍ച്ചയാക്കി. പ്രസിദ്ധ ഗൈനക്കോളജിസ്റ്റ് ആയ ഡോ. മല്ലിക പാവക്കുളം മഹാദേവക്ഷേത്രത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി മനഃശക്തി കൗണ്‍സലിംഗ് സെന്റര്‍ നടത്തുന്ന വ്യക്തിയാണ്. ഒരുപാട് സ്ത്രീകളുടെ മാനസികപ്രശ്നങ്ങള്‍ ഈ കൗണ്‍സലിംഗ് സെന്റര്‍ പരിഹരിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. അനിലയുടെ മാനസിക ശാരീരികാവസ്ഥയും പീഡനക്കഥയും തമ്പിയുടെ ആത്മാര്‍ത്ഥതയും കേട്ട ഡോ. മല്ലിക അനിലയെ കാണാന്‍ തീര്‍ച്ചയാക്കി. അങ്ങനെ ചെന്നപ്പോഴാണ് അറിഞ്ഞത് നല്ല സമ്പത്തിന്റെ ഉടമയായിരുന്ന അനിലയുടെ അമ്മയെ സഹോദരന് ചതിച്ച് വസ്തുക്കള്‍ തട്ടിയെടുത്ത് വിറ്റ് അവര്‍ വെറും മൂന്ന് സെന്റ് സ്ഥലത്തില്‍ ഒരു കക്കൂസിലാണ് താമസമെന്നും അമ്മയും മാനസികരോഗിയാണെന്നും അനില ആഹാരമോ വെള്ളമോ പോലും കഴിക്കാനാകാതെ തീര്‍ത്തും അവശയാണെന്നും മനസ്സിലായത്. ഈ കക്കൂസിനോടനുബന്ധിച്ച് നാട്ടുകാര്‍ ഒരു ഷെഡ് പണിത് കൊടുത്തെങ്കിലും അവര്‍ ഉറങ്ങുന്നത് കക്കൂസ് മുറിയില്‍. കൂട്ടിന് പത്ത് പൂച്ചകളും. ജീവിക്കുന്നത് ബാക്കിയുള്ള സ്ഥലത്ത് അയല്വക്കക്കാര് മാലിന്യം തള്ളുന്നതിന് കിട്ടുന്ന പ്രതിമാസ വാടകയായ 500 രൂപ കൊണ്ട്. ദുര്‍ഗന്ധവും പൂച്ച കാഷ്ടവും മൂലം അസഹനീയമായ ചുറ്റുപാടില്‍ മല്ലിക നടത്തിയ സാഹസ ദയാപ്രവര്ത്തനമാണ് അനിലയ്ക്ക് ജീവിതം തിരിച്ച് നല്കിയതും സിനിമാ ഭാഷയില്‍ പറഞ്ഞാല്‍ ഒടുവില്‍ ജീവിതം ലഭ്യമാക്കിയതും.
ഡോ. മല്ലിക വിശ്വഹിന്ദുപരിഷത്തിലെ സന്തോഷിനോടൊപ്പമാണ് അവിടെ ചെന്നത്. റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ചന്ദ്രമതി ടീച്ചറിന്റെയും സ്ഥലം കൗണ്‍സിലറുടെയും സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിച്ചത്. അനിലയ്ക്ക് സംസാരശേഷിപോലും നഷ്ടപ്പെട്ടിരുന്നു. പിന്നീട് വിശ്വഹിന്ദുപരിഷത്ത് പോലീസില്‍ പരാതി നല്‍കുകയും വത്സല കുമാരി എന്ന സബ് ഇന്‍സ്പെക്ടര്‍ ഇടപെട്ട് അനിലയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. മാനസികനില തകര്‍ന്ന അനില ഡ്രിപ്പ് കയറ്റാന്‍ ശ്രമിച്ചാല്‍ സൂചി വലിച്ചൂരിക്കളയും. ഡോ. മല്ലിക അവളെ താന്‍ ജോലി ചെയ്യുന്ന എംഎജെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ബൈസ്റ്റാന്ററെ നിര്‍ത്തി, പന്ത്രണ്ട് കുപ്പി ഗ്ലൂക്കോസ് കയറ്റിയ ശേഷമാണ് അനിലയുടെ തൊണ്ടയില്‍ക്കൂടി വെള്ളംപോലും ഇറങ്ങിയത്.
ഇതിനുശേഷം അനിലയെ ഡോ. ചന്ദ്രശേഖരന് നായരുടെ നായേഴ്സ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഒരുമാസത്തെ ചികിത്സ നല്കിയപ്പോള് അനില നോര്മലാകുകയായിരുന്നു. “ഇപ്പോള്‍ അവള് ആറ് ഇഡലി ഒറ്റ ഇരിപ്പില്‍ കഴിക്കും” എന്ന് ഡോ. മല്ലിക സന്തോഷത്തോടെ പറഞ്ഞു.
തനിക്ക് യാതൊരറിവും പരിചയവും ഇല്ലാത്ത ഒരു പെണ്‍കുട്ടിയെ സുഹൃത്തായ ഞാന്‍ അപേക്ഷിച്ചതുകൊണ്ട് മാത്രം ഇത്ര പ്രതിബദ്ധതയോടെ രക്ഷിച്ചെടുത്ത ഡോ. മല്ലിക അനുകരണീയമായ ഒരു മാതൃകാ ഡോക്ടറും മനുഷ്യസ്ത്രീയുമാണ്. അതിലുപരി ഈ സമയത്തെല്ലാം അനിലയുടെ സുഖവിവരം തിരക്കുകയും ഒടുവില്‍ അനില സംസാരശേഷി വീണ്ടെടുത്തപ്പോള്‍ അവളെക്കണ്ട് സംസാരിച്ചശേഷം അവളെ വിവാഹം ചെയ്യാന്‍ തമ്പി സന്നദ്ധത പ്രകടിപ്പിച്ചു. നിരാധാരയായ അനിലയുടെ വിവാഹ വസ്ത്രങ്ങളും മറ്റും വാങ്ങിയതും ചടങ്ങും പാവക്കുളം അമ്പലത്തില്‍ നടത്തിയതും വധുവിനെ കൈപിടിച്ച് കൊടുത്തതുമെല്ലാം ഡോ. മല്ലികയുടെ ചെലവില്‍ ത്തന്നെയാണ്. വിശ്വഹിന്ദുപരിഷത്തിന്റെ സഹകരണത്തോടെ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് സദ്യവരെ നല്കി. വിവാഹശേഷം വധുവിനെ ചങ്ങനാശ്ശേരിയില്‍ തമ്പിയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കുകയും ചെയ്തു.
ഇത് ഒരു അസാധാരണ കഥയാണ്. പരസ്പരാന്വേഷണവും ദ്രോഹവും മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന ഈ കാലത്ത് ഡോ. മല്ലികയുടെ സാമൂഹ്യപ്രതിബദ്ധതയും മാനസികരോഗത്തിന്റെ വക്കിലെത്തിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറായ തമ്പിയുടെ മഹാമനസ്ക്കതയും അഭിനന്ദനാര്‍ഹം തന്നെയാണ്. എല്ലാ ഞായറാഴ്ചയും തമ്പി വിളിച്ച് താനും അനിലയും സന്തുഷ്ടരായിരിക്കുന്നുവെന്നും തന്റെ അമ്മയ്ക്ക് അവളെ ജീവനാണെന്നും പറയുമ്പോള്‍ എന്റെ ഉള്ളിലും അവാച്യമായ ഒരനുഭൂതി നിറയും.
ജീവിതം ജീവിച്ചുതീര്‍ത്താല്‍ പോര, എന്തെങ്കിലും ലോകത്തിന് നല്കിയാലാണ് ജീവിതം സാര്‍ത്ഥകമാകുക. പക്ഷേ ഇന്നും അന്തര്‍മുഖരാകുന്ന മനുഷ്യര്‍ മറ്റുള്ളവരുടെ പ്രശ്നങ്ങളോ ദുരന്തങ്ങളോ അവഗണിക്കുന്നു. മനോരോഗികളെയും രോഗികളെയും അനാഥ ശിശുക്കളെയും എല്ലാം പണം ഉണ്ടാക്കാനുള്ള ഉപാധിയാക്കുന്നതാണ് ഈ കാലത്തെ സാമൂഹിക പ്രവര്‍ത്തനം. ഇല്ലാത്ത രോഗികളെ ഉണ്ടാക്കി എണ്ണം തികച്ച് സര്‍ക്കാരില്‍നിന്നും ആനുകൂല്യം തേടുന്നവരും മനോരോഗികളുടെ മൃതശരീരം വില്ക്കുന്നവരും അനാഥക്കുട്ടികളെ ചൂഷണം ചെയ്യുന്നവരുമാണ് ഇന്ന് സാമൂഹ്യ ആതുരസേവനരംഗത്തുള്ളത്. മനോരോഗികളായ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സ്ത്രീകളെപ്പോലും പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുന്ന മദ്യപരാണ് ഇന്നുള്ളത്.
ആ പശ്ചാത്തലത്തിലാണ് ഡോ. മല്ലികയുടെയും ശങ്കരനാരായണന് തമ്പിയുടെയും പേരുകള്‍ കൊടിയ തമസ്സിലെ രജതരേഖകളാകുന്നത്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: