ന്യൂദല്‍ഹി: ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ ഡൗ കെമിക്കല്‍സ് ഉത്തരവാദിയല്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി. ഈ സാഹചര്യത്തില്‍ 2012 ലണ്ടണ്‍ ഒളിമ്പിക്സിന്റെ സ്പോണ്‍സര്‍മാരായി ഡൗ കെമിക്കല്‍സ് തുടരുമെന്നും ഒളിമ്പിക് കമ്മറ്റി വ്യക്തമാക്കി.
ഡൗ കെമിക്കല്‍സുമായി 30 വര്‍ഷത്തില്‍ കൂടുതലായുള്ള ബന്ധമാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിക്കുള്ളത്. പങ്കാളിത്തത്തിലേര്പ്പെടുമ്പോള്ത്തന്നെ 1984 ല്‍ നടന്ന ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നതായും ഐഒസി പറഞ്ഞു. ഈ ദുരന്തത്തിന് കാരണക്കാരായ യൂണിയന് കാര്‍ബൈഡിനെ 2000 ത്തില്‍ ഡൗ കെമിക്കല്‍സ് ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സ്പോണ്‍സര്‍ഷിപ്പില്‍നിന്നും ഇവരെ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ആവശ്യപ്പെട്ടത്.
എന്നാല്‍ ഭോപ്പാല്‍ ദുരന്തത്തില്‍ ഡൗ കെമിക്കല്‍സ് ഉത്തരവാദിയല്ലാത്തതിനാല് സ്പോണ്സര്ഷിപ്പില് നിന്നും ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് ഐഒസി മേധാവി ജാക്വസ് റോഗ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് വിജയ് കുമാര്‍ മല്‍ഹോത്രക്ക് കത്തയച്ചിരുന്നു.
ദുരന്തത്തിന് ഇരയായവരുടെ വികാരം ഉള്‍ക്കൊണ്ട് കൊണ്ട് ഡൗകെമിക്കല്സിനെ ഒഴിവാക്കണമെന്ന് കത്തിനു മറുപടിയായി മല്‍ഹോത്ര ആവശ്യപ്പെട്ടു. ഈ പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ മറുപടിയും ലഭിച്ചിട്ടില്ലെന്നും മല്‍ഹോത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: