ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ അജ്മല്‍ അമീര്‍ കസബിന് അധികൃതരില്‍ നിന്നും ശാരീരിക-മാനസീക പീഡനങ്ങള്‍ ഏറ്റിട്ടുണ്ടെന്ന ആരോപണം മഹാരാഷ്ട്ര സര്‍ക്കാര്‍ നിരസിച്ചു. കസബിന് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായത്. കസബിന്റെ അവകാശങ്ങള്‍ ഒന്നുംതന്നെ ലംഘിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ അഫ്തം അലം, സി.കെ.പ്രസാദ് എന്നിവരടങ്ങിയ ബഞ്ച് മുമ്പാകെ സുബ്രഹ്മണ്യം വ്യക്തമാക്കി.
തന്റെ വധ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കസബ് ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ കേസില്‍ അമിക്കസ് ക്യൂറിയായി മുതിര്‍ന്ന അഭിഭാഷകന് രാജു രാമചന്ദ്രനെ സുപ്രീം കോടതി നിയമിച്ചിരുന്നു. ഇന്ത്യക്കെതിരായ വന്‍ ഗൂഢാലോചനയില്‍ കസബ് ഭാഗമായിട്ടില്ലെന്നും ശിക്ഷ ഇളവ് ചെയ്യുന്നതില്‍ ഇയാളുടെ പ്രായം പ്രധാന ഘടകമാണെന്നും രാജു രാമചന്ദ്രന് കോടതിയില്‍ ബോധിപ്പിച്ചു. മത വിശ്വാസവും തെറ്റായ ആശയങ്ങളുമാണ് ഇത്തരമൊരു കൃത്യനിര്‍വഹണത്തിന് കസബിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കസബിനെതിരെ സംശയാതീതമായി തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതായും രാജു രാമചന്ദ്രന് പറഞ്ഞു. 2008 നവംബറില്‍ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ ഏക കുറ്റവാളിയാണ് കസബ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബോംബെ ഹൈക്കോടതി കസബിന് വധ ശിക്ഷ വിധിച്ചെങ്കിലും സുപ്രീം കോടതി ഈ വിധി സ്റ്റേ ചെയ്യുകയായിരുന്നു.
മറ്റൊരാളുടെ പ്രേരണയാലാണ് താന്‍ ഈ ഹീന കൃത്യം ചെയ്തതെന്നും അതിനാല്‍ത്തന്നെ വധശിക്ഷ അര്‍ഹിക്കുന്നില്ലെന്നും ബോംബെ ഹൈക്കോടതി വിധിക്കെതിരായി കസബ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജിയില്‍ പറയുന്നു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ നിന്നാണ് അധികൃതര്‍ മുഖേന കസബ് ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: