ആലപ്പുഴ: നാടിനെ നടുക്കിയ രാഹുലിന്റെ തിരോധാന കേസിലെ അന്വേഷണം യാതൊരു തുമ്പും കിട്ടാതെ സിബിഐ അവസാനിപ്പിച്ചു. തെളിവ് കിട്ടാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് കാട്ടി സിബിഐ ചെന്നൈ യൂണിറ്റ് ഇന്‍സ്പെക്ടര്‍ കെ.രാജഗോപാല്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
2009ലും സിബിഐ ഇത്തരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. 2005 മെയ് 18ന് വീടിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ആശ്രമം വാര്‍ഡ് രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികളുടെ ഏകമകനായ രാഹുലി (7)നെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ലോക്കല്‍ പോലീസ് മുതല്‍ സിബിഐ വരെ അന്വേഷിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരുലക്ഷവും സിബിഐ 50,000 രൂപയും ഇനാം പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല.
സമീപവാസിയായ റോജോ എന്ന യുവാവിനെ സിബിഐ നുണപരിശോധനയ്ക്കും നാര്‍ക്കോ അനാലിസിസിനും വിധേയനാക്കിയിരുന്നു. എന്നാല്‍ യാതൊരു തുമ്പും ലഭിച്ചില്ല. അന്വേഷിച്ച് കുഴങ്ങിയ സിബിഐ ഒടുവില്‍ കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ഇതിനെതിരെ രാഹുലിന്റെ മുത്തച്ഛന് ശിവരാമപണിക്കര്‍ കോടതിയില്‍ ഹര്‍ജി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐയുടെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു.
കുവൈറ്റിലായിരുന്ന രാജു മകന്റെ തിരോധാനത്തെ തുടര്‍ന്ന് നാട്ടിലെത്തിയിരുന്നു. അടുത്തിടെ വീണ്ടും ദുബായിയിലേക്ക് ഉപജീവനാര്‍ഥം പോയി. കാണാതാകുമ്പോള്‍ തോണ്ടന്‍കുളങ്ങര ടൈനിടോട്സ് സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു രാഹുല്‍. രണ്ട് വയസുകാരി അനിയത്തി ശിവാനി ചേട്ടനെ കണ്ടിട്ടുള്ളത് ഫോട്ടോകളില്‍ മാത്രം.
അതിനിടെ റോജോയെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയനാക്കിയതിന്റെ സിഡി ബംഗളൂരുവിലെ ലാബില്‍ നിന്ന് നഷ്ടപ്പെട്ടതായാണ് സിബിഐ പറയുന്നത്. സിബിഐ നിലപാടില്‍ വിഷമമുണ്ടെന്ന് രാഹുലിന്റെ അമ്മ മിനി പറഞ്ഞു. സിബിഐ അന്വേഷണം കാര്യക്ഷമമായിരുന്നില്ലായെന്നും, സംശയമുള്ളവരെ കുറിച്ച് തങ്ങള്‍ പറയുമ്പോള്‍ ചോദ്യം ചെയ്യുക മാത്രമാണ് സിബിഐ ചെയ്തതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: