കൊല്ലം: സി പി എം ഈ രീയില്‍ പോവുകയാണെങ്കില്‍ ബ്രേക്ക് അപ്പിലേക്ക് നീങ്ങുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്. ഇടത് മുന്നണിയില്‍ വരാന്‍ തയ്യാറുള്ളവരെ വരുത്തണമെന്നത് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ്. പിണറായി പറയുന്നത് കാരാട്ടിന്റെ നിലപാടിന് വിരുദ്ധമായ കാര്യമാണെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തെ ഇത്തരത്തിലുള്ള സംഭാഷണങ്ങള്‍ കാരണമാണ് ബ്രേക്കിലേക്ക് നീങ്ങിയത്. ബ്രേക്ക് അപ്പ് ഉണ്ടാകരുതെന്നാണ് കരുതുന്നത്. കേരളത്തിന്റെ സാഹചര്യത്തില്‍ ഈ രീതിയിലുള്ള ഭാഷ ഉപയോഗിക്കുന്നത് ശരിയല്ല. കേരളീയര്‍ ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ളവരാണ്. മറ്റുള്ളവരെ വ്രണപ്പെടുത്തുന്ന ഭാഷ ഉപയോഗിക്കരുത്. ജനങ്ങള്‍ക്കാണ് പ്രാധാന്യമെന്ന കാര്യം വിസ്മരിക്കരുത്. എല്‍ ഡി എഫിലെ കക്ഷികള്‍ പരസ്പരം ബന്ധുക്കളാണെന്ന വിചാരം വേണം. ഈ രീതിയില്‍ പോകുന്നത് നല്ലതല്ലെന്ന ആശങ്ക സി പി ഐക്കുണ്ട്. അന്ത്യയത്താഴ ചിത്രം മോര്‍ഫ് ചെയ്തത് സി പി എം പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മോര്‍ഫ് ചെയ്ത സി പി എം പ്രവര്‍ത്തകരെ പുറത്താക്കിയതായി മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തു വന്നു. കേരളത്തിലെ സി പി എം ബംഗാള്‍ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: