പൂനെ: പൂനെ ബസ് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സന്തോഷ് മാനെക്ക് മാനസിക വിഭ്രാന്തിയില്ലെന്ന് പോലീസ് അറിയിച്ചു. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് പൂനെ നഗരത്തിലൂടെ ചീറിപാഞ്ഞ ബസ് എട്ട് പേരുടെ ജീവനാണ് അപഹരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും 40 ല്‍ അധികം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. മാഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് തട്ടിയെടുത്താണ് സന്തോഷ് അപകടമുണ്ടാക്കിയത്.
പോലീസ് പിടികൂടിയ സമയത്ത് ഇയാള്‍ രോഷാകുലനായാണ് കണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഇത്തരത്തിലൊരു ആക്രമണം നടത്താനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. സാസൂണ്‍ ജനറല്‍ ആശുപത്രിയിലെ മനശ്ശാസ്ത്ര വിഭാഗം ഡോക്ടര്‍മാര്‍ സന്തോഷിനെ പരിശോധിച്ചെങ്കിലും മാനസിക നിലയില്‍ തകരാറൊന്നുമില്ലെന്ന് കണ്ടെത്തി.
പൂനെ ക്രൈം ബ്രാഞ്ച് അധികൃതര്‍ ചോദ്യം ചെയ്തെങ്കിലും പരസ്പര ബന്ധമില്ലാത്ത ഉത്തരങ്ങളാണ് ഇയാള്‍ നല്‍കിയത്. എല്ലാം നശിപ്പിക്കാനുള്ള പ്രവണതയാണ് ഇയാളിലുണ്ടായിരുന്നതെന്ന് മുതിര്‍ന്ന പോലീസ് അധികൃതര്‍ പറഞ്ഞു. സംഭവം നടന്ന് രണ്ട് ദിവസത്തിനുശേഷം തന്റെ പ്രവൃത്തിയോര്‍ത്ത് ഇയാള്‍ കരഞ്ഞതായും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ സന്തോഷ് മാനെയെ ഫെബ്രുവരി മൂന്ന് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി.ബി.ബോര്‍ഹ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, സ്വമേധയായുള്ള ക്രൂരപ്രവൃത്തി, മോഷണം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: