കണ്ണൂര്‍: ജില്ലയില്‍ കെ.സുധാകരന് എംപിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിലെ ഒരുവിഭാഗം പോലീസ് തലപ്പത്തിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ ഭിന്നത തുറന്ന പോരിലേക്ക്. ഇത് ജില്ലാ പോലീസ് സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് വഴിവെക്കുമെന്ന് സൂചന. യുഡിഎഫ് അധികാരത്തിലെത്തിയതു മുതല്‍ സുധാകരന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ജില്ലയിലെ പോലീസിന്റെ ശൈലിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഭരണകക്ഷിയിലെ പ്രബല കക്ഷിയായ കോണ്‍ഗ്രസ് നേതൃത്വത്തിന് കീഴടങ്ങാന്‍ തയ്യാറാകാതിരുന്ന എസ്.പി അനൂപ് കുരുവിള ജോണ്‍ തുടക്കം തൊട്ടേ സുധാകരന് ഉള്‍പ്പെടെയുള്ള ഒരുവിഭാഗം കോണ്‍ഗ്രസ്സുകാരുടെ കണ്ണിലെ കരടായിരുന്നു.
കെ.സുധാകരന് എംപിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോണ്‍ഗ്രസ്സുകാരും എസ്.പി.അനൂപ് കുരുവിള ജോണുമായുള്ള പ്രശ്നങ്ങള്‍ തുറന്ന പോരിലേക്ക് എത്തിയതിന്റെ സൂചനയാണ് ഇന്നലെ അസോസിയേഷന് നേതാക്കളുടെ സസ്പെന്ഷനിലെത്തിയത് എന്നു കരുതുന്നു. ജില്ലയിലെ പല പോലീസ് ഓഫീസര്‍മാരും ഭരണമാറ്റമുണ്ടായിട്ടും സിപിഎമ്മിന്റെ ഒത്താശക്കാരാണെന്ന് സുധാകരന് അടക്കമുള്ള കോണ്ഗ്രസ്സുകാര് കഴിഞ്ഞദിവസങ്ങളില്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. യുഡിഎഫ് പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസെടുത്ത് പോലീസ് ഇപ്പോള്‍ വ്യാപകമായി പീഡിപ്പിക്കുയാണെന്ന് യുഡിഎഫ് നേതൃത്വവും ആരോപിച്ചിരുന്നു. തങ്ങള്‍ക്ക് അനഭിമതനായ എസ്.ഐ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ ജില്ലയില്‍ പലയിടങ്ങളില്‍ നിന്നും മാറ്റാന്‍ ഒരു വിഭാഗം കോണ്ഗ്രസ്സുകാര് ഏറെ നാളുകളായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയടക്കം ഇതിനെതിരു നില്‍ക്കുകയായിരുന്നുവത്രെ. ഇതിന്റെ പേരില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനകത്ത് ശക്തമായ അഭിപ്രായ ഭിന്നത ഉടലെടുക്കുകയും ഇപ്പോഴും നിലനില്‍ക്കുകയുമാണ്. ജില്ലാ ആസ്ഥാനത്തെ ഡിവൈഎസ്പിയെ മാറ്റാന്‍ എം.പി നേരിട്ട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തയ്യാറായില്ലെന്നും ഒടുവില്‍ മനസ്സില്ലാ മനസ്സോടെ മാറ്റുകയായിരുന്നുവെന്നും പറയുന്നു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കിടയില്‍ എസ്.പിയെയും നഗരത്തിലെ മാലിന്യപ്രശ്നം ചര്‍ച്ചക്കിടെ മലയാളം അറിയാത്തതിന്റെ പേരില്‍ കണ്ണൂര്‍ ഡിവൈഎസ്പിക്ക് പകരം സ്ഥലം മാറി വന്ന അന്യസംസ്ഥാനക്കാരനായ എ.എസ്പിയെയും എംപി അവഹേളിച്ചതായി പരാതിയുയര്‍ന്നിരുന്നു.
അതേ സമയം എം.പി നേതൃത്വം നല്കുന്ന കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ചെയ്തുകൂട്ടുന്ന താന്തോന്നിത്തരങ്ങള്‍ക്ക് കൂട്ടു നില്‍ക്കാത്തതാണ് പോലീസിനെതിരെ ഇവര്‍ ആരോപണമുയര്‍ത്തുന്നതിന് പിന്നിലെന്നാണ് മറുവിഭാഗം കോണ്‍ഗ്രസ്സുകാരുടെ അഭിപ്രായം. എസ്പി ഐപിഎസ് റാങ്കില്‍ നിന്നുകൊണ്ട് ചുവപ്പ് വളണ്ടിയര്‍ വേഷമണിയുകയാണെന്ന് ഇന്നലെ സുധാകരന് എം.പിക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പോലീസ് അസോസിയേഷന് സ്ഥാപിച്ച ബോര്‍ഡ് എടുത്തുമാറ്റാന്‍ നിര്‍ദ്ദേശം നല്കിയ എസ്പിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചത്. അതേ സമയം ഭരണത്തിന്റെ മറവില്‍ നിന്നുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന അധികാര ദുര്‍വിനിയോഗമാണ് ബോര്‍ഡ് സ്ഥാപിച്ച സംഭവമെന്ന് സിപിഎം ആരോപിച്ചു. ബോര്‍ഡ് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ പേരില്‍ സ്ഥലം മാറ്റമടക്കമുള്ള നടപടകളുണ്ടായാലും ഭയമില്ലെന്ന നിലപാടിലാണ് എസ്പി എന്നറിയുന്നു. എസ്പിക്ക് മുഖ്യമന്ത്രിയടക്കമുളള ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ പിന്തുണയുള്ളതായും പറയപ്പെടുന്നു.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: