മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ ശക്തമാക്കുകയാണ്. ശബരിമലയിലെ നടവരവ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇപ്പോള്‍തന്നെ 20കോടിയിലധികമായിരിക്കുന്നുവെന്ന വസ്തുത ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ ഒഴുക്ക് സ്ഥിരീകരിക്കുന്നു. കഴിഞ്ഞവര്‍ഷം മകരവിളക്ക് ദിവസം പുല്ലുമേട്ടിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം പഴുതുകളില്ലാത്ത സുരക്ഷാ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. മകരവിളക്ക് ദിവ്യജ്യോതിയല്ലെന്നും ആദിവാസികള്‍ നടത്തുന്ന പൂജയാണെന്നും വ്യക്തമായിട്ടുള്ളതാണ്. ഇപ്പോള്‍ ഈ മകരവിളക്ക് പൂജ ചെയ്യാന്‍ ആദിവാസികളെ അനുവദിക്കില്ലെന്നും ദേവസ്വംബോര്‍ഡ് സ്വമേധയാ ചെയ്യും എന്നുമാണ് ദേവസ്വം പ്രസിഡന്റിന്റെ കര്‍ക്കശ നിലപാട്. ഇപ്പോള്‍തന്നെ മകരജ്യോതി ദര്‍ശിക്കാന്‍ സന്നിധാനത്തും ശരണപാതയിലുമായി ലക്ഷക്കണക്കിന് ഭക്തര്‍ തമ്പടിച്ച് കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് നിലയ്ക്കല്‍ മുതല്‍ പമ്പ വരെയും പമ്പ മുതല്‍ മരക്കൂട്ടം വഴി സന്നിധാനം വരെയും ശക്തമായ സുരക്ഷിത വലയമൊരുക്കുന്നത്. പക്ഷേ കാനനപാതകളിലെ തീര്‍ത്ഥാടന പ്രവാഹം എങ്ങനെ നിയന്ത്രിക്കും? മുല്ലപ്പെരിയാര്‍ സമരം മൂലം ശബരിമലയിലെത്താന്‍ സാധിക്കാതെപോയ തമിഴ് അയ്യപ്പന്മാര് മകരവിളക്കിനെത്തിച്ചേര്ന്നാല് തിരക്ക് നിയന്ത്രണാതീതമാകും.
പുല്ലുമേട് ദുരന്തത്തിനിടയാക്കിയത് വനംവകുപ്പിന്റെ ചങ്ങലയും പോലീസിന്റെ അനാസ്ഥയുമാണെന്ന് ഹരിഹരന് കമ്മറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുകയുണ്ടായി. കഴിഞ്ഞവര്‍ഷം ലക്ഷക്കണക്കിന് ഭക്തരുടെ സുരക്ഷയ്ക്ക് സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും യാതൊരു മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ല. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഈ ദുരന്തത്തിന് വഴിവച്ചത്. ഈ സ്ഥിതിക്ക് ഇപ്പോഴും മാറ്റമില്ലെന്നല്ലെ മന്ത്രി കെ.പി.മോഹനനോടൊപ്പം ശബരിമല ആചാരം ലംഘിച്ച് വനിതാ പോലീസ് എസ്കോര്‍ട്ട് മല ചവിട്ടിയത് കാണിക്കുന്നത്. ശബരിമല സന്നിധാനത്ത് വരവ് എല്ലാവര്‍ഷവും കോടികളായി വര്‍ധിക്കുമ്പോഴും ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാക്കാനോ സുരക്ഷ ഉറപ്പാക്കാനോ, എന്തിന് ഒരു മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കാനോ ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ആയിട്ടില്ല. ബോര്‍ഡിന്റെ ലക്ഷ്യം വിവാദമാണെന്ന് തോന്നിക്കുമാറാണ് രാഹുല്‍ ഈശ്വറിന്റെ ശ്രീകോവില്‍ പ്രവേശനവും ഇപ്പോള്‍ വര്‍ഷങ്ങളായി നടത്തുന്ന ആദിവാസപൂജ നിരോധിക്കാനുള്ള നീക്കവും തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: